Saturday 15 February 2014

വിജയരാജൻ

 

അമ്മക്ക് അഞ്ചു ആണ്മക്കൾ ആയിരുന്നു , ദൌർഭാഗ്യവശാൽ രണ്ടുപേർ വളരെ ചെറുപ്പത്തിലെ മരിച്ചു പോയി . അവശേഷിച്ച മൂന്നു മക്കളാണ് അമ്മക്ക് ഞങ്ങൾ. വിജയരാജൻ, സോമരാജൻ, ജ്യോതിരാജൻ എന്ന് അമ്മ തന്നെ പേരിട്ട ഞങ്ങളെ വളർത്തിക്കൊണ്ടുവരാൻ അമ്മ നന്നായി പാടുപെട്ടു . അമ്മക്ക് ജനിച്ച ആദ്യകുട്ടിക്കു ജയരാജൻ എന്നായിരുന്നു പേരിട്ടത് . അമ്മയുടെ നിറവും മണവും ഗുണവും ഉള്ള ആ കുഞ്ഞിനെ നോക്കാൻ ഒരു സ്ത്രീയെ ഏർപ്പാടാക്കി അമ്മ ജോലിക്ക് പോകുകയാണ് പതിവ് . അന്ന് ചങ്ങനാശ്ശേരി അമ്മയുടെ തറവാടായ "കൊണ്ടയിൽ" ആയിരുന്നു താമസം . അരീക്കരയിൽ നിന്നും അമ്മയെയും കുഞ്ഞിനേയും നോക്കാൻ കൊണ്ടുവന്ന ഈ സ്ത്രീ അമ്മ സ്കൂളിൽ പോയ സമയം കടല വറുത്തു കുറെ സ്വയം കഴിക്കുകയും കുറച്ചു ചെറിയ കുഞ്ഞിനും കൊടുത്തു പോലും . കുഞ്ഞിനു ദഹനക്കേട് ഉണ്ടാവുകയും അമ്മ സ്കൂളിൽ നിന്നും പാഞ്ഞെത്തിയപ്പൊഴെക്കും മരണം സംഭവിച്ചു കഴിയുകയും ചെയ്തു . അമ്മയും അച്ഛനും ഈ കുഞ്ഞിനെ കഥ പറഞ്ഞു ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ചേട്ടനെ ഞാൻ എത്രയോ തവണ സങ്കല്പ്പിച്ചു നോക്കിയിട്ടുണ്ട് . മരണമടഞ്ഞ മറ്റൊരു കുഞ്ഞു എനിക്ക് ഇളയതായിരുന്നു . ജനിച്ചു ഏതാനം മാസങ്ങളെ ഈ കുഞ്ഞു ജീവിച്ചിരുന്നുള്ളൂ .

എന്റെ ചേട്ടൻ വിജയരാജൻ ജനിച്ചതും ചങ്ങനാശ്ശേരിയിൽ ആണ് , എന്നാൽ അമ്മക്ക് കൊട്ടാരക്കരയിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ കൈക്കുഞ്ഞായ വിജയനോടൊപ്പം അമ്മ കൊട്ടാരക്കര ഗണപതി അമ്പലത്തിനു വളരെ അടുത്ത് ഒരു വീട് വാടകയ്ക്ക് എടുത്തു താമസം മാറിയത് . ഇവിടെ വെച്ചാണ് ഞാൻ ജനിക്കുന്നത് . അമ്മയുടെ കഷ്ടപ്പാടുകളും സങ്കടങ്ങളും ഞാൻ ജനിച്ചതോടെ പാരമ്യത്തിലായി എന്ന് തന്നെ പറയാം . രണ്ടു കുരുന്നുകൾ , അവരെ നോക്കാൻ ആളില്ല , അച്ഛൻ പട്ടാളത്തിൽ , ഭരിച്ച ജോലി , പാചകമോ വീട്ടുജോലികളോ ഒന്നും വശമില്ലത്തതിനാൽ അമ്മ കണ്ണീരും കൈയ്യുമായി കുറെനാൾ കൊട്ടാരക്കര വാടക വീട്ടിൽ തള്ളിനീക്കി .

ഒടുവിൽ അച്ഛന്റെ സ്വന്തം സ്ഥലമായ അരീക്കര എത്താൻ അമ്മക്ക് അടുത്തുള്ള മുളക്കുഴ സ്കൂളിലേക്ക് മാറ്റം വാങ്ങി . ആദ്യം കൂടെനിൽക്കുന്നതിൽ എന്നൊരു വീട്ടിൽ വാടകയ്ക്ക് താമസമായിരുന്നു . ഇവിടെവെച്ചാണ് എന്റെ ഇളയ അനുജൻ മരിച്ചതും കൊച്ചനിയൻ ജ്യോതിരാജൻ ജനിച്ചതും .

വിജയരാജൻ അമ്മയെപ്പോലെ നന്നായി വെളുത്ത , സ്വര്ണ നിറമുള്ള രോമങ്ങൾ ഉള്ള ഒരു കുട്ടിയായിരുന്നു . അമ്മയെ പറിച്ച്‌ വെച്ചതുപോലെ എന്നാണ് കണ്ടവർ കണ്ടവർ പറഞ്ഞിട്ട് പോകുന്നത് . അത് കേൾക്കുമ്പോൾ അമ്മക്ക് വലിയ അഭിമാനവും . അത് മാത്രമോ കറുത്തവനും വിരൂപനും ആയ ഞാൻ അമ്മയെപ്പോലെ ആകാതെപൊയതിനു ഓരോ കാരണങ്ങൾ അമ്മ തന്നെ കണ്ടുപിടിക്കുമായിരുന്നു . അമ്മയുടെ ഈ താരതമ്യം അക്കാലത്ത് എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. അണ്ണനെ എല്ലാവരും സ്നേഹിക്കുകയും എന്നെ എല്ലാവരും അവഗണിക്കുന്നു എന്നുമായിരുന്നു എന്റെ എപ്പോഴുമുള്ള പരാതി .

അണ്ണനും ഞാനും തമ്മിൽ നിറം കൊണ്ട് മാത്രമല്ല വ്യത്യസ്ഥത . പഠനത്തിലും പെരുമാറ്റത്തിലും വൃത്തിയിലും ശുദ്ധിയിലും എല്ലാം അണ്ണൻ എന്നെക്കാൾ വളരെ മുന്പിലായിരുന്നു . എപ്പോഴും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കും . രണ്ടോ മൂന്നോ നേരം കുളിക്കും , കുളി കഴിഞ്ഞാൽ ഉടൻ വേഷം മാറണം. ഉടുപ്പിൽ കറയോ അഴുക്കോ ഒട്ടും ഉണ്ടാവാൻ പാടില്ല . ഉടുപ്പും നിക്കറും മാറി അമ്മ തളരും . എന്നാലും അമ്മയെപ്പോലെ വലിയ വൃത്തിയുള്ള വിജയൻറെ കാര്യം ഒന്നോ രണ്ടോ തവണ എന്നോട് പറഞ്ഞു ചെവിക്കു പിടിച്ചു തിരുമി " കുളിക്കുകയും ഇല്ല , നനക്കുകയും ഇല്ല , ഇങ്ങനെ ഒരു അസത്ത് ചെറുക്കൻ ! " എന്ന് വഴക്ക് പറയാൻ അമ്മ മറക്കുകയും ഇല്ല . ഞാൻ ആണെങ്കിൽ അടി ഇരന്നു വാങ്ങുന്ന പ്രകൃതവും . അമ്മക്ക് ഇഷ്ടമുള്ള ഒരു കാര്യവും എന്റെ മനസ്സില് വരികയില്ല . ദിവസം മുഴുവൻ പറമ്പിലും കുളത്തിലും പാടത്തും ആയി അമ്മക്ക് ഇഷ്ടമില്ലാത്ത കുട്ടികളുമായി കൂട്ട് കൂടി കളിച്ചു നടക്കും . ഉടുപ്പ് ഇടുന്ന പതിവേ ഇല്ല . ഉള്ള ഉടുപ്പുകളും നിക്കറും മുഴുവൻ കറയോ ബട്ടണ്‍ ഇല്ലത്തവയൊ ആയിരിക്കും . എവിടെ കൊണ്ടുപോയാലും അമ്മ അണ്ണനെ മാത്രമേ കൊണ്ടുപോവുകയുള്ളൂ,. കറ ഇല്ലാത്തതോ വൃത്തി ഉള്ളതോ ആയ ഒരു ഉടുപ്പ് തപ്പി അമ്മ മടുക്കും .

സ്കൂൾ എത്തിയപ്പോൾ എന്നെ പേര് കൊണ്ടു അദ്ധ്യാപകർ അറിയുനത് "വിജയൻറെ അനിയൻ " എന്നായിരുന്നു . അത്രയ്ക്ക് ഒരു മാതൃകാ വിദ്യാർഥി ആയിരുന്നു , ക്ലാസ്സിൽ അണ്ണൻ ആയിരുന്നു മിക്കപ്പോഴും ഒന്നാമൻ . വളരെ ചുരുക്കമായേ അത് രണ്ടാമതായുള്ളൂ. അണ്ണന് പ്രായത്തിൽ കവിഞ്ഞ പക്വതയും മാന്യതയും അറിവും വായനയും ഒക്കെ ഉണ്ടായിരുന്നതിനാൽ അമ്മയ്ക്കും അച്ഛനും ഏതുകാര്യത്തിലും അവസാന വാക്ക് അണ്ണൻ പറയുന്നത് ആയിരിക്കും . എനിക്ക് ഉടുപ്പിനു തുണി എടുക്കുന്നതോ ഗൈഡ് വാങ്ങിക്കുന്നതൊ പെൻസിൽ വാങ്ങുന്നതൊ എല്ലാം അണ്ണന്റെ അഭിപ്രായം അനുസരിച്ച് ആയിരിക്കും . അത് കാരണം " എനിക്ക് വേണ്ട " എന്ന് പറഞ്ഞു കിട്ടുന്ന സാധനങ്ങൾ വലിച്ചെറിയാനും അതിന്റെ പേരില് എന്നും അടി കിട്ടാനും ആണ് എനിക്ക് വിധി . എനിക്ക് വേണ്ട സാധനങ്ങൾ ഞാൻ തന്നെ തിരഞ്ഞെടുക്കുന്ന അവകാശം സ്ഥാപിച്ചു കിട്ടാൻ വലിയ സായുധ സമരങ്ങൾ വരെ നടത്തേണ്ടി വന്നു . അണ്ണൻ എന്റെ ജീവിതത്തിലെ വില്ലൻ ആയി പിന്നെയും എത്രയോ നാൾ വിലസി .

അമ്മക്ക് അണ്ണൻ വെറും ഒരു മൂത്ത മകൻ മാത്രം ആയിരുന്നില്ല . അമ്മയുടെ പ്രാർഥനയും പ്രതീക്ഷയും ആയി വളര്ന്ന ഒരു മകനായിരുന്നു . അമ്മയുടെ മനസ്സു വായിക്കാൻ , അമ്മയുടെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞു ആശ്വസിപ്പിക്കാനും പ്രവര്ത്തിക്കാനും കഴിവും മനസ്സും ഉള്ള ഒരു മകൻ . അമ്മയുടെ ധനികരായ ബന്ധുക്കളുടെ മുൻപിൽ ഒക്കെ തലയുയർത്തി നില്ക്കാൻ കഴിയുന്നത്‌ വിജയൻറെ അറിവും അഴകും കഴിവും ഒക്കെ എടുത്തു പറഞ്ഞാണ് . വിവാഹങ്ങൾക്കും ഒക്കെ അണ്ണനെ നല്ല വേഷം അണിയിച്ചു കൊണ്ടുപോകുമ്പോൾ കണ്ണീരോടെ ഞാൻ നോക്കി നിൽക്കുമായിരുന്നു.

" നീ അവനെപ്പോലെ മിടുക്കനായി പഠിച്ചു കാണിക്കൂ , അപ്പോൾ നിന്നെയും കൊണ്ടുപോകാം "

അമ്മ പറയുന്ന നല്ല കാര്യങ്ങൾ ഒന്നും ബുദ്ധി വികസിക്കാത്ത എന്റെ തലയിൽ കയറിയില്ല എന്ന് മാത്രമല്ല അഭിമാനിയായ ഈ അമ്മയെയും അണ്ണനെയും എങ്ങിനെ നാണം കെടുത്താം എന്ന് ആലോചിച്ചു കൂടുതൽ തല്ലു വാങ്ങുമായിരുന്നു . അണ്ണന്റെ വൃത്തിയുള്ള ഉടുപ്പിൽ മഷി കുടഞ്ഞും ചെളി പുരട്ടിയും ഞാൻ എന്റെ പ്രതിഷേധം രേഖപ്പെടുത്തി .


അണ്ണൻ മുതിർന്ന കുട്ടി ആയതോടെ അമ്മക്ക് വലിയൊരു ആശ്വാസവും കൈത്താങ്ങും ആയിരുന്നു . അണ്ണന് അറിയാത്തതോ ചെയ്യത്തതൊ ആയ ഒരു ജോലിയും വീട്ടിൽ ഇല്ല . പശുവിനെ കുളിപ്പിക്കുക , പാൽ കറക്കുക , ചാണകം വാരുക , അരി ഇടയുക , ആട്ടുകല്ലിൽ അരി ആട്ടുക, മീൻ വെട്ടുക , മുറ്റം തൂക്കുക , എന്ന് വേണ്ട അമ്മക്ക് സഹായം ആയി എന്ത് ചെയ്യാനും അണ്ണൻ എപ്പോഴും ഒരുക്കമായിരുന്നു . വീട്ടു ജോലികൾ ആണോ പെണ്ണോ എന്ന് വ്യത്യാസം ഇല്ലാതെ ചെയ്യാം എന്ന ആശയം മറ്റു കുട്ടികളുടെ മനസ്സില് എത്തിയത് തന്നെ അണ്ണന്റെ ജോലികൾ ചെയ്യാനുള്ള ഈ മനോഭാവം ആണ് .

പഠനത്തിൽ സമർത്ഥനായ വിജയരാജനെ ഒരു ഡോക്ടർ ആക്കണം എന്നായിരുന്നു അമ്മയുടെയും അച്ഛന്റെയും സ്വപ്നം. അതിനുള്ള കഴിവും യോഗ്യതയും ഒക്കെ അണ്ണന് വേണ്ടുവോളം ഉണ്ടായിരുന്നു താനും . പത്താം ക്ലാസ്സിൽ ഉയര്ന്ന മാര്ക്ക് കിട്ടി സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്തു ആ വഴിക്ക് നീങ്ങുകയും ചെയ്തു . അണ്ണന് ഗൈഡ് വാങ്ങാനും നല്ല ഉടുപ്പും നിക്കറും ഒക്കെ കൊടുക്കാനും അവധിക്കാലത്ത്‌ തങ്കശേരി മാമന്റെ വീട്ടിൽ അയച്ചു ഇംഗ്ലീഷ് പഠിപ്പിക്കാൻ അമ്മ ബുദ്ധി മുട്ടിയതും ഒക്കെ എങ്ങിനെയും മിടുക്കനായ മകനെ ഒരു ഡോക്ടർ ആക്കാൻ ആയിരുന്നു . അമ്മക്ക് കഷ്ടിച്ച് പരീക്ഷകൾ പാസ്സായി രക്ഷപെട്ടിരുന്ന എന്നെപ്പറ്റി അങ്ങിനെ ഒരു ദുരാഗ്രഹമെ ഉണ്ടായിരുന്നില്ല .

അമ്മയുടെ പ്രതീക്ഷകൾ തകിടം മറിച്ചു കൊണ്ട് അണ്ണന് എം ബീ ബീ എസ് നു അഡ്മിഷൻ ഒരു മാര്ക്കിനു നഷ്ടപ്പെട്ടു . അന്ന് പുതിയതായി തുടങ്ങിയ ബീ ഫാം കോഴ്സ് നു പ്രവേശനം കിട്ടുകയും ലഭിച്ചു . ഒരുപാട് മനസ്സിലാ മനസ്സോടെയാണ് അമ്മയും അണ്ണനും ഒടുവിൽ കിട്ടിയ കോഴ്സ് നു ചേരാൻ നിശ്ചയിച്ചത് . അച്ഛൻ തുടങ്ങി വെച്ച വീട് പണി കാരണം അന്നത്തെ സാമ്പത്തിക നില വളരെ പരുങ്ങലിൽ ആയിരുന്നു . അണ്ണൻ പാസായി ജോലി കിട്ടിയാൽ എങ്ങിനെയും കുറെ മാറ്റം ഉണ്ടാകും എന്ന് അവര്ക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു .

ആദ്യമായി അണ്ണൻ വീട് വിട്ടു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റൽ ലേക്ക് താമസം മാറിയത് അമ്മയെ വല്ലാതെ ഒറ്റക്കാക്കി . എല്ലാ ആഴ്ചയും അമ്മ ഒരു ഇൻലാൻഡ്‌ നിറയെ എഴുതി അയക്കും . അവിടുത്തെ വേഷം , ഭക്ഷണം , യാത്ര , പഠനം , സുഹൃത്തുക്കൾ , അദ്ധ്യാപകർ , നഗര കാഴ്ചകൾ ഒക്കെ അണ്ണൻ എഴുതിയത് അമ്മ ഉറക്കെ വായിച്ചു കേൾപ്പിക്കും. അണ്ണൻ പഠിക്കുന്ന പാഠപുസ്തകങ്ങൾ പോലും അമ്മക്ക് അറിയാമായിരുന്നു . മകന് വലിയ ജോലി കിട്ടുന്നതും മറ്റുള്ള ചില ബന്ധുക്കളുടെ മുൻപിൽ അഭിമാനത്തോടെ മകനെപ്പറ്റി വിവരിക്കാനും ആ അമ്മ വെമ്പൽ കൊണ്ടു.

വീട്ടിൽ വരുന്ന ബന്ധുക്കളോടും സഹപ്രവർത്തകരോടും ഒക്കെ അമ്മ അണ്ണനെ പ്പറ്റിയും കിട്ടാവുന്ന ജോലിയെ പറ്റിയും വരാൻ സാദ്ധ്യത ഉള്ള വിവാഹ ആലോചന കളെപ്പറ്റി യും ഒക്കെ വാ തോരാതെ സംസാരിക്കും .

" വിജയന് ഒരു ഡോക്ടർ പെണ്ണ് തന്നെ വേണം തങ്കമ്മേ, അപ്പൊ തങ്കമ്മയുടെ വിഷമം മുഴുവൻ മാറും "

" ഓ അങ്ങിനെ കൊമ്പത്തെ ആലോചന ഒന്നും വേണ്ട , നമ്മുക്ക് പറ്റിയ എന്നെ നോക്കുന്ന ഒരു പെണ്ണ് മതി "

ബി ഫാം പരീക്ഷയിൽ റാങ്കോടെ പാസായ അണ്ണൻ അമ്മയുടെ പ്രതീക്ഷകളെ വാനോളം ഉയർത്തി. കിട്ടാവുന്ന ജോലികളും മുംബൈ യാത്രയും ശമ്പളവും ഒക്കെ അമ്മയും അച്ഛനും അണ്ണനും വീട്ടിൽ വന്ന ബന്ധുക്കളും ഒക്കെ ചര്ച്ച ചെയ്യുന്നതും അവരുടെ " അനിയൻ എന്നാ ഇതുപോലെ ഒന്ന് പഠിച്ചു കാണിക്കുന്നത് ? " എന്ന പരിഹാസം നിറഞ്ഞ ചോദ്യവും അതിനു അമ്മയും അച്ഛനും നല്കുന്ന പൊട്ടിച്ചിരികളും ഒക്കെ ഇന്നും ഓര്മ വരുന്നു .

മുംബയിലെ പ്രശസ്തമായ ബൂട്ട്സ് ഫർമസ്യൂട്ടിക്കൽസ് എന്നൊരു കമ്പനിയിൽ ആയിരുന്നു അണ്ണന്റെ ആദ്യ ജോലി . അണ്ണൻ നാട് വിട്ടതോടെ വീട്ടു ജോലികളും അടുക്കളയും ഒക്കെ എന്റെ മേൽനോട്ടത്തിൽ ആയി . അണ്ണൻ അയക്കുന്ന ചെറിയ തുകകളും വലിയ എഴുത്തുകളും അമ്മയെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്‌ .

പ്രതീക്ഷകൾക്കു ചിറകു പിടിപ്പിച്ചു അണ്ണൻ മുംബൈ വിട്ടു സൗദി മിനിസ്ട്രി ഓഫ് ഹെൽത്ത്‌ ഇൽ ജോലിക്ക് സെലെക്ഷൻ കിട്ടി . അമ്മ വലിയ വഴിപാടുകൾ നേർന്നു കിട്ടിയ പ്രസാദം എൻറെ നെറ്റിയിൽ തൊടുവിച്ചു .

" വിജയന് പഠിക്കാൻ മിടുക്കൻ ആയിരുന്നു , അവനെ പറ്റി എനിക്കുള്ള പ്രതീക്ഷ ഒക്കെ നേടി , ഇനി നീയാണ് , നിനക്ക് അവനെപ്പോലെ പഠിക്കാൻ കഴിഞ്ഞില്ല , പക്ഷെ ഗുരുത്വവും ഭാഗ്യവും ഉണ്ടെങ്കിൽ നീയും രക്ഷപെടും , അങ്ങിനെ ഒരു പ്രാർത്ഥന യെ ഉള്ളൂ , അത് നീയായി നശിപ്പിക്കരുത് "

സൌദിയിൽ നിന്നും വരുന്ന കത്തുകൾ അമ്മക്ക് എത്ര വായിച്ചാലും മതി ആവില്ല . സ്കൂളിൽ നിന്നും വന്നാൽ ഉടൻ " വിജയൻറെ കത്ത് വല്ലതും വന്നോ " എന്ന ചോദ്യം ചോദിച്ചിട്ടേ അകത്തേക്ക് കടക്കൂ . ഒരമ്മക്ക് മകനും മകന് അമ്മയും എത്ര പ്രീയപ്പെട്ടതാണ്‌ എന്ന് ആ കത്തുകൾ വായിക്കുമ്പോൾ അറിയാം .
അരീക്കരെ വീട്ടിലെ എല്ലാ പുരോഗതിയും അണ്ണന്റെ പണം കൊണ്ടു ഉണ്ടായതാണ് . ടീ വീ വാങ്ങിയതും അച്ഛന് സ്കൂട്ടെർ വാങ്ങിയതും ഗ്യാസ് അടുപ്പ് വാങ്ങിയതും പിന്നീട് കാർ വാങ്ങിയതും ഒക്കെ അണ്ണൻ ആണ് . ഞാൻ മുംബയ്ക്ക് കടന്നതും എഞ്ചിനീയർ ആയതും ഒക്കെ അണ്ണന്റെ മനസ്സും പണവും കൊണ്ടാണ് .

ആദ്യ അവധിക്കു അണ്ണൻ വന്നത് മുംബൈ വഴിയാണ് . ഗൾഫ്‌ ന്റെ മണം, ജീൻസ്, ടീ ഷർട്ട്‌ , വലിയ ബാഗുകൾ ഒക്കെ ആയി എയർപോർട്ട് നു പുറത്തേക്ക് വന്ന അണ്ണനെ ഞാൻ ആരാധനയോടെ നോക്കി നിന്നു. ഈ വലിയ മനസ്സിന്റെ ഉടമയും സ്വന്തം ജ്യേഷ്ടനെയും ആണല്ലോ ഈശ്വരാ ഷർട്ട്‌ ഇൽ മഷി കുടഞ്ഞും കറ പറ്റിച്ചും പാഠം പഠിപ്പിച്ചത് എന്നോർത്തപ്പോൾ വല്ലാത്ത ജ്യാള്യത തോന്നി . അമ്മ പ്രാർത്ഥിച്ചതോന്നും വെറുതെ ആയില്ലല്ലോ .

അരീക്കര അണ്ണൻ വന്ന സമയം പല ആലോചന കളുമായി വീട്ടിൽ പലരും വരികയും ചെയ്തു . അണ്ണൻ അടുത്തതവണ ആകട്ടെ എന്ന് പറഞ്ഞു മിക്കതും ഒഴിവാക്കുകയും ചെയ്തു . അടുത്ത അവധിക്കും ഏറെക്കുറെ ഇങ്ങെനെതന്നെ അവധി കടന്നുപോയി .

മുംബൈയിൽ കോളേജു വിട്ടു ഹോസ്റ്റൽ ഇൽ വന്ന എനിക്ക് അമ്മയുടെ കത്ത് പൊട്ടിച്ചു വായിച്ചു . മിക്ക കത്തുകളിലും " അനിയനു " എന്നെഴുതുന്ന അമ്മ അത്തവണ " പ്രീയപ്പെട്ട അനിയനു " എന്ന് എഴുതിയത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു .

" പ്രീയപ്പെട്ട അനിയനു ,
കണ്ണീരോടെ ആണ് ഈ കത്തെഴുതുന്നത് . സൌദിയിൽ നിന്നും വിജയൻറെ സഹപ്രവർത്തകരായ കുറെ മലയാളി നേഴ്സ് മാർ ചേർന്ന് എനിക്ക് ഒരു കത്തെഴുതിയിരിക്കുന്നു . അവൻ കൂടെ ജോലി ചെയ്യുന്ന ഒരു കത്തോലിക്ക മതവിശ്വാസി ആയ ഫിലിപ്പീന്സ് കാരി നേഴ്സ് നെ വിവാഹം ചെയ്യ്തു എന്ന് അറിയിച്ചു ആയിരുന്നു . മൂത്തമകനായ അവനെ ഞാൻ നിലത്തു വെക്കാതെയും തലയിൽ വെക്കാതെയും വളര്ത്തി വലുതാക്കിയതാണ്. അവനു എങ്ങിനെ ഇത് ചെയ്യാൻ തോന്നി? . എൻറെ ബലമായ സംശയം ഭക്ഷണപ്രിയനായ അവനെ ഭക്ഷണത്തിൽ കൈവിഷം കൊടുത്തു വശീകരിച്ചതാണ് എന്നാണ് . നീ എത്രയും പെട്ടന്ന് അവനെ ബന്ധപ്പെട്ടു അവനെ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കണം. അവനും അവളും കൂടി വന്നാൽ അവനു എൻറെ ശവശരീരം കണ്ടിട്ട് മടങ്ങാം .....


ഞാൻ കത്ത് വായിച്ചു കരയണോ ചിരിക്കണോ എന്ന് അറിയാതെ കുറെ നേരം ഇരുന്നു . സത്യത്തിൽ ജാതിയും മതവും ഒന്നും നോക്കാതെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചത്‌ ഞാനായിരുന്നു . അത് അവിടെയും ഇവിടെയും ഒക്കെ എഴുതുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് . കഷ്ടകാലത്തിന് ഏതെങ്കിലും ഒരു പെണ്‍കുട്ടിക്ക് പ്രണയം തോന്നുന്ന ഒരു വ്യക്തിത്വം എനിക്ക് ഇല്ലാതെ പോയി .

അരീക്കര പോലെ ഒരു കുഗ്രാമത്തിൽ ആ വാര്ത്ത കാട്ടു തീ പോലെ പടര്ന്നു . അമ്മ ആളുകളെ അഭിമുഖീകരിക്കാൻ ആവാതെ കട്ടിലിൽ കമഴ്ന്നു കിടന്നു കരഞ്ഞു. പല ബന്ധുക്കള്ക്കും പരിഹാസം . കേട്ടവർ കേട്ടവർ പൊടിപ്പും തൊങ്ങലും വെച്ച് അവരവരുടെ കഥകൾ മെനഞ്ഞു .

" അനിയാ ... വിജയൻ ഒരു പാലസ്തീനിക്കാരിയെ കല്യാണം കഴിച്ചെന്നു കേട്ടു,... അതെന്താ ഈ നാട്ടിലെങ്ങും പെണ്ണിനെ കിട്ടില്ലായിരുന്നോ ? "

" അനിയൻ ഇത് ചെയ്തിരുന്നെകിൽ ഞങ്ങൾ സഹിക്കുമായിരുന്നു , വിജയൻ ഇത് ചെയ്തല്ലോ ഭഗവതീ ..."

" അനിയനാണോ ഒരു ഫോറിൻ പെണ്ണിനെ കെട്ടിയത് ? "

എന്തിനു പറയുന്നു , എനിക്ക് വഴി നടക്കാൻ പോലും പ്രയാസമായിരുന്നു . ചോദ്യങ്ങള്ക്ക് മറുപടി പറഞ്ഞു മടുത്തു .

ഞാൻ അണ്ണനെ ഇതിനിടെ പല തവണ വിളിച്ചു . സംഗതി സത്യമാണ് . അണ്ണനും ഫിലിപ്പീന്സ് കാരി ഇമെല്ടാ വിർഗോനിയയും ആയി സ്പെഷ്യൽ മാര്യേജ് ആക്ട്‌ പ്രകാരം വിവാഹം കഴിച്ചു . അണ്ണനെ നാട്ടിൽ കൊണ്ടുവരുന്നതല്ല, അമ്മയെ എങ്ങിനെ സമാധാനിപ്പിക്കും എന്നതായിരുന്നു എൻറെ വെല്ലുവിളി . പുരോഗമന ആശയക്കാരനായ അച്ഛന് " അതിനെന്താ പ്രശ്നം " എന്ന നിലപാട് അമ്മയെ കൂടുതൽ സങ്കടത്തിൽ ആക്കി . അമ്മ വീട് വിട്ടു പുറത്തേക്ക് ഇറങ്ങാതെ ആയി .

വർഷങ്ങൾ രണ്ടു കഴിഞ്ഞു . അണ്ണന് ഒരു കുഞ്ഞായി . "രാജീവ് വിർഗോനിയ പണിക്കർ" എന്ന് പാസ്പോര്ട്ട് ഇൽ പേരുള്ള അവന്റെ ഫോട്ടോ കണ്ടു അമ്മയുടെ കണ്ണുനീർ ഒഴുകിയിറങ്ങി .

" വിജയൻറെ മകനെ എന്നാ അവൻ എന്നെ കൊണ്ടു കാണിക്കുക ?, എന്നാലും വിജയൻ ഇങ്ങനെ ചെയ്തല്ലോ , അവനെ ഞാൻ മറന്നു , എന്നാലും അവന്റെ മകനെ എനിക്ക് മറക്കാൻ ആവുമോ ?

രാജീവ്‌ അമ്മയുടെ കണ്ണും കരളും കവര്ന്ന ഒരു അത്ഭുത ബാലനായി . അവനെ കാണാതിരിക്കാൻ അമ്മക്ക് വയ്യാതെ ആയി . അവന്റെ ജാതകം എഴുത്തും വഴിപാടു കഴിക്കലും ചരട് ജപിച്ചു വാങ്ങലും ആയി അമ്മ അടുത്ത അവധി വരെ കഴിച്ചു കൂട്ടി .

അരീക്കര പോലെ ഒരു കുഗ്രാമത്തിലെക്കു അണ്ണനും വിദേശിയായ ഭാര്യയും അവരുടെ ഓമന മകൻ രാജീവും വന്ന ദിവസം സിനിമാ ഷൂട്ടിംഗ് നടക്കുന്നത് പോലെ ആയിരുന്നു വീട് . കേട്ടറിഞ്ഞു കേട്ടറിഞ്ഞു ആളുകള് വന്നു . അമ്മയുടെ മുറിയിൽ നിന്നും പുറത്തിറങ്ങാൻ അമ്മ കൂട്ടാക്കിയില്ല . കാറിൽ നിന്നും രാജീവിനെ കൈയ്യിലെടുത്തു അമ്മയുടെ മുന്നിലെത്തിയ അണ്ണനെ നോക്കി അമ്മ വിങ്ങിപ്പൊട്ടി . പക്ഷെ പുഞ്ചിരിക്കുന്ന രാജീവിനെ മുഖം കണ്ടപ്പോൾ അമ്മക്ക് കൈ നീട്ടാതിരിക്കൻ കഴിഞ്ഞില്ല . അമ്മ അവനെ തെരുതെരെ ഉമ്മ വെച്ചു . ഇമെല്ട ആണെങ്കിൽ ഒരു തനി മലയാളിയേപ്പോലെ ചോറും സാമ്പാറും അവിയലും ചീര തോരനും ഒക്കെ ഉണ്ടാക്കി അമ്മയെ അത്ഭുതപ്പെടുത്തി . മോഹൻലാലും മമ്മൂട്ടിയും അവരുടെ പ്രിയ താരങ്ങൾ .

രാജീവ്‌ അരീക്കര വീട് വീണ്ടും വീടാക്കി മാറ്റി . അവന്റെ കുസൃതികളും ചിരിയും കണ്ണീരും ആ വീട്ടിൽ പത്തിരുപതു വര്ഷം പിന്നെയും നീണ്ടു . അമ്മക്ക് ഏറ്റവും പ്രീയപ്പെട്ട , അമ്മയോടൊപ്പം മുതിർന്ന കുട്ടിയായിട്ടും ഉറങ്ങുന്ന , അവൻ ഉറങ്ങുന്നതുവരെ ഉറങ്ങാതിരിക്കുന്ന അമ്മൂമ്മയോടൊപ്പം അവൻ വളര്ന്നു വലുതായി . രാജീവ് ഇന്ന് മനിലയിൽ ഹോട്ടൽ മാനെജ്മെന്റ് പൂര്തിയാക്കാൻ ഒരുങ്ങുന്നു . അവൻ അവന്റെ അച്ഛനെപ്പോലെ പാചകത്തെയും കൂട്ടുകാരെയും ഇഷ്ടപ്പെടുന്നു .


കഴിഞ്ഞ ആഴ്ച മുഴുവൻ ഞാൻ അരീക്കരയിൽ ആയിരുന്നു . പ്രമേഹവും മറവി രോഗവും കൊണ്ടു കഷ്ടപ്പെടുന്ന അമ്മ ചിലപ്പോൾ വിജയനാണ് എന്ന് വിചാരിച്ചു അനിയനോടും അനിയനാണ് എന്ന് വിചാരിച്ചു വിജയനോടും സംസാരിക്കും . പഴയ കാര്യങ്ങൾ നല്ല ഒര്മയാണ് . എന്നാൽ അല്പ്പം മുൻപ് നടന്ന കാര്യങ്ങൾ ചിലപ്പോൾ ഓര്മിചെടുക്കാൻ കഴിയില്ല .

അമ്മയെ സ്ഥിരമായി ചികിത്സിക്കുന്ന സെഞ്ച്വറി ആശുപത്രിയിലെ ഡോ അലക്സാണ്ടർ കോശിയെ കാണിക്കാൻ ഞാൻ കൊണ്ടുപോയി .

" അമ്മ വളരെ സന്തോഷത്തിലാണല്ലോ , ഷുഗർ ഒക്കെ വളരെ കുറവാണല്ലോ "

" ഒക്കെ വിജയൻ വന്നപ്പോൾ ശരിയായി "

" പൊട്ടു തൊട്ടു നല്ല സുന്ദരി ആയി ഇരിക്കുന്നു , ആരാ ഇതൊക്കെ ഇട്ടു തന്നത് ?"

" വിജയൻ , അവനല്ലാതെ ആരാ ഇതൊക്കെ ചെയ്യാൻ ? "

" ഇത് രണ്ടാമത്തെ മകനല്ലേ ?"

" അല്ല , വിജയനാ , അവനാണ് മൂത്തത് , അവൻ ഞാൻ പറഞ്ഞിട്ട് വന്നതാണ് , അവനു മാത്രമേ എൻറെ എല്ലാ കാര്യങ്ങളും അറിയൂ "

അമ്മയുടെ കൈ പിടിച്ചു , ഡോക്ടറുടെ മുറി വിട്ടു പുറത്തിറങ്ങുമ്പോൾ എൻറെ കണ്ണു നിറഞ്ഞത്‌ അമ്മ ഞാൻ അനിയനാണ് എന്ന് മനസ്സിലാക്കത്തതിനല്ല , അമ്മയെ അറിയാവുന്ന അണ്ണന്റെ അനിയനായി ജനിക്കാൻ കഴിഞ്ഞതിനാണ് . ഓരോ അമ്മയ്ക്കും വേണ്ടത് അങ്ങിനെ ഒരു മകനാണ് , ഓരോ അനിയനും വേണ്ടത് അങ്ങിനെ ഒരു അണ്ണൻ ആണ് .

No comments:

Post a Comment