Sunday 24 June 2012

ഹാന്‍സ് ഡീ ജാഗര്‍

 
എന്റെ അരീക്കര കഥകള്‍ക്ക് പലതിനും ഒരു കണ്ണീരിന്റെ നനവുണ്ടെങ്കിലും ജിവിതത്തില്‍ ഓര്‍ത്തു ചിരിക്കാന്‍ രസകരമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് . എന്റെ സൌദിയിലെ പ്രവാസ ജീവിതത്തില്‍ അങ്ങിനെയുണ്ടായ ഒരു രസകരമായ ഒരു സംഭവം ഇവിടെ വിവരിക്കാം ,
റിയാദില്‍ ഞാന്‍ ജോലിക്ക് എത്തുമ്പോള്‍ ഫിലിപ്സ് ന്റെ ഓഫീസില്‍ ഏറക്കുറെ ഡച്ച്കാരുടെ ഒരു വലിയ സംഘം ആയിരുന്നു , ഞങ്ങള്‍ ഇന്ത്യക്കാരായി രണ്ടു എഞ്ചിനീയര്‍ മാറും രണ്ടു ഇന്ത്യക്കാരായ ഓഫീസ് സ്റ്റാഫ്‌ ഉം പിന്നെ നാല് ഡ്രൈവര്‍മാരും . അതിനാല്‍ ആദ്യമൊക്കെ എനിക്ക് ഈ സായിപ്പന്മാരുടെ കൂടെ ജോലി ചെയ്യാന്‍ പല വിധ ബുദ്ധിമുട്ടുകള്‍ ആയിരുന്നു , ഞാന്‍ ഒരു നീളമില്ലാത്ത കറുത്തിരുണ്ട ഒരു പയ്യന്‍ , മിക്ക ഡച്ച് കാരോടും മുകളിലോട്ടു നോക്കി സംസാരിക്കണം . അവരുടെ ഇംഗ്ലീഷ് രീതിയും എന്റെ ഇംഗ്ലീഷും ഒന്ന് യോജിച്ചു വരാന്‍ കുറച്ചു സമയം എടുത്തു . കൂടെയുള്ള ഡച്ച് കാരന്‍ എഞ്ചിനീയര്‍ മായി ഇതു മിലിട്ടറി ആശുപത്രി യില്‍ ചെന്നാലും ചെക്ക് പോസ്റ്റില്‍ എനിക്ക് പണി കിട്ടിയത് തന്നെ . ഞാന്‍ ആണ് കാര്‍ ഓടിക്കുന്നതെങ്കില്‍ എന്റെ കാര്‍ മുഴവന്‍ അരിച്ചു പെറക്കി പരിശോധിക്കും , ഡച്ച് കാരന്റെ ഇക്കാമ പോലും നോക്കില്ല , ഡച്ച് കാരന്‍ ആണ് കാര്‍ ഓടിക്കുന്നതെങ്കില്‍ എന്നെ പുറത്തിറക്കി കുടഞ്ഞു പരിശോധിക്കും . ഞങ്ങളുടെ ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന പല മിലിട്ടറി ആശുപത്രികളിലെ സ്ടാഫ്ഫിനും ഈ വര്‍ണവിവേചനം ഉണ്ടായിരുന്നു . അമേരിക്കാനോ കാനഡക്കാരനോ ആയ എം ആര്‍ ഐ യുടെ ടെക്കിനു പലപ്പോഴും ഈ ഇന്ത്യക്കാരന് ഇത് വല്ലതും അറിയുമോ എന്ന മട്ടില്‍ എന്നെ നോക്കും . എനിക്കും സായിപ്പ് ചെയ്യുന്ന പണി ഒക്കെ അറിയാമെന്നു അത്തരം സായിപ്പിനെ മനസ്സിലാക്കി കൊടുക്കാന്‍ ഞാന്‍ കുറച്ചു സമയം എടുത്തു .

എന്റെ സഹ പ്രവര്‍ത്തകനായിരുന്ന എം ആര്‍ ഐ എഞ്ചിനീയര്‍ , ഡച്ച് സായിപ്പിന്റെ പേര് ഹാന്‍സ് ഡീ ജാഗര്‍ എന്നായിരുന്നു , ആളൊരു രസികന്‍ തന്നെ ആയിരുന്നു , എവിടെ ഫോട്ടോ എടുക്കരുത് എന്ന് എഴുതി വെച്ചിരിക്കുന്നിടത്ത് ഒരു ഫോട്ടോ എടുത്തെ അടങ്ങൂ , ഒടുവില്‍ സെക്യൂരിറ്റി സായിപ്പല്ലേ , പോട്ടെ എന്ന മട്ടില്‍ വെറുതെ വിടുകയും ചെയ്യും . ഓവര്‍ സ്പീടിനും സിഗ്നല്‍ കട്ട് ചെയ്തതിനും കുറെ കാശ് കൊടുത്തിട്ടുണ്ട് , റെഡ് സിഗ്നല്‍ അല്ല യെല്ലോ ആയിരുന്നു എന്ന് പോലിസ് ഉമായി തര്‍ക്കിക്കും , അവസാനം അവര്‍ വെറുതെ വിടും . അയാളുടെ സ്ഥാനത്ത് നമ്മള്‍ ആയിരുന്നു എങ്കില്‍ എപ്പോ ജയിലില്‍ ആയി എന്ന് ചോദിച്ചാല്‍ മതി .

ആദ്യത്തെ രണ്ടു കൊല്ലം ഞാന്‍ ഹാന്‍സുമായി ആയിരുന്നു മിക്ക യാത്രകളും . കൂടുതലും തബൂക് , ജെദ്ദ, ദമ്മാം , ഹഫ്ര അല്‍ ബാത്തെന്‍ തുടങ്ങിയ സ്ഥലങ്ങളിലെ മിലിട്ടറി ആശുപത്രികളില്‍ ആയിരുന്നു അന്ന് വലിയ പ്രൊജെക്ടുകള്‍ .
ചിലപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ ഹോളണ്ടില്‍ നിന്നും കുറെ എങ്ങിനീയര്‍ മാര്‍ കൂടി വരും . വലിയ പ്രൊജെക്ടുകള്‍ സമയത്തിന് തീര്‍ക്കാന്‍ ആണീ പരിപാടി .

തബൂക്കില്‍ മിലിട്ടറി ആശുപത്രിയിലെ വര്‍ക്ക് നടക്കുന്ന സമയം , ഞാനും ഹാന്‍സും ഹോളണ്ടില്‍ നിന്നും ഞങ്ങളെ സഹായിക്കാന്‍ വന്ന എറിക് എന്ന ഒരു എഞ്ചിനീയര്‍ കൂടി ഉണ്ട് . അവിടുത്തെ പ്രസിദ്ധമായ തബൂക് സഹാറ എന്ന ഒരു ഒന്നാകിട ഹോട്ടലില്‍ ആണ് താമസം . ഞങ്ങള്‍ ഒരേ ഫ്ല്ലോറില്‍ അടുത്തടുത്ത റൂമുകളില്‍ ആയി താമസിക്കുന്നു . ഇവിടെ രാവിലെ വേണ്ട ബ്രേക്ക്‌ ഫാസ്റ്റ് നമുക്ക് തലേ ദിവസമേ ഒരു കാര്‍ഡില്‍ വേണ്ട വിഭവങ്ങള്‍ ടിക്ക് ചെയ്തു നമ്മുടെ വാതിലിന്റെ പിടിയില്‍ തൂക്കിയിടാം , അതില്‍ സെര്‍വ് ചെയ്യേണ്ട സമയം , ചായ വേണോ , കാപ്പി വേണോ , എന്ന് വേണ്ട സകല വിവരങ്ങളും വെറുതെ ടിക്ക് ചെയ്തു ഇട്ടാല്‍ മാത്രം മതി . രാവിലെ അഞ്ചു മണി മുതല്‍ പത്ത് വരെ ഈ സര്‍വീസ് കിട്ടും . ഞങ്ങള്‍ മിക്കവാറും 8 മണിക്ക് ഈ സര്‍വീസ് ഉപയോഗിച്ച് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു ഒന്‍പതിന് മുന്‍പായി ഹോട്ടലില്‍ നിന്നും ഇറങ്ങും . പൊതുവേ മടിയനായ ഹാന്‍സ് എട്ടരക്ക് ഓര്‍ഡര്‍ ചെയ്തു കുളിക്കാതെയും നനക്കാതെയും പഴയ ഉടുപ്പും പാന്റുമൊക്കെ വലിച്ചു കയറ്റി ഞങ്ങള്‍ കാര്‍ സ്ടാര്ട്ട് ആക്കി പോകാന്‍ തുടങ്ങുമ്പോഴേക്കും ഓടി വന്നു കയറും . അതാണ്‌ ടിയാന്റെ രീതി . എറിക് ആണെങ്കില്‍ പല കുസൃതികളും ഒപ്പിക്കുന്ന ഒരു വീരന്‍ , അതിനാല്‍ ഇത്തരം ഉടക്കുകള്‍ ഒത്തു തീര്‍പ്പാക്കുന്ന പണി കൂടി എനിക്ക് ചിലപ്പോള്‍ കിട്ടും .

വന്നു രണ്ടാം ദിവസം ആണെന്ന് തോന്നുന്നു , വെളുപ്പിന് ഇടനാഴിയില്‍ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് , ഏതാണെന്ന് നോക്കാം എന്ന് വിചാരിച്ചു കതകു തുറന്നപ്പോള്‍ ഹാന്‍സ് ഒരു കൊച്ചു നിക്കറും ബനിയനും മാത്രം ഇട്ടു നിന്ന് കാവടിയാട്ടക്കാരെ പോലെ നിന്ന് തുള്ളുകയാണ് . ഒരു വെയിറ്റര്‍ , ഫിലിപ്പിനോ ആണെന്ന് തോന്നുന്നു വലിയ ഒരു ട്രോളിയില്‍ എന്തെക്കെയോ മൂടി പ്പോതിഞ്ഞു കൊണ്ട് വന്നു ടോം ആന്‍ഡ്‌ ജെറിയിലെ ജെരിയെപ്പോലെ വിറക്കുകയാണ് . ഹാന്‍സ് ന്റെ " , ബ്ലഡി ഫൂള്‍ " മാത്രമേ ഉറക്കെ കേള്‍ക്കുന്നുള്ളൂ , ഫിലിപ്പിനോയുടെ " സര്‍ സര്‍ ബട്ട്‌ " ആ ചീത്ത വിളിയില്‍ മുങ്ങിപ്പോയി , സമയം ഒരു അഞ്ചായിക്കാണും. ഞാന്‍ ഫിലിപ്പിനോയോടു കാര്യം തിരക്കി , അയാള്‍ തലേദിവസം ഇട്ട കാര്‍ഡ്‌ അനുസരിച്ച് അഞ്ചു മണിക്ക് ബ്രേക്ക്‌ ഫാസ്റ്റ് സെര്‍വ് ചെയ്യാന്‍ വന്നതാണ് . ഹാന്‍സ് പറയുന്നു ഞാന്‍ അങ്ങിനെ ഓര്‍ഡര്‍ ചെയ്തിട്ടേ ഇല്ല എന്ന് . തലേന്ന് ഉറക്കം കിട്ടാതെ വലഞ്ഞ ഹാന്‍സ് വയിറ്റരുടെ "കിണിം കിണിം" ബെല്ലടി കേട്ടാണ് ഉണരുന്നത് . " ബ്രേക്ക്‌ ഫാസ്റ്റ് നിന്റെ അപ്പന് കൊണ്ട് കൊടു... " ഓര്‍ഡര്‍ പരിശോധിച്ചപ്പോള്‍ ഒരു പത്തിരുപതു ഐറ്റം ഓര്‍ഡര്‍ ചെയ്തിട്ടും ഉണ്ട് . ഇതെല്ലാം കൂടി ആ പാവം കൊച്ചു വെളുപ്പാന്‍ കാലത്ത് എങ്ങിനെ കഴിക്കാനാ ? എനിക്കും ആ ഓര്‍ഡര്‍ ഷീറ്റ് കണ്ടു ചിരി അടക്കാന്‍ ആയില്ല, നാല് ഒമ്ലെറ്റ് , പത്തു ബ്രെഡ്‌ , ഒരു കപ്പു തൈര് , നാല് ആപ്പിള്‍ , രണ്ടു ജ്യൂസ്‌ ...ലിസ്റ്റ് നീളുകയാണ് ... ശിവ ശിവ . ഒരു തരത്തില്‍ ഫിലിപ്പിനോ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു സ്ഥലം വിട്ടു ,

അന്ന് പത്ത് മണിക്ക് കണ്ണും തിരുമി കാറില്‍ കയറാന്‍ വന്ന ഹാന്‍സിനെ കണ്ടതും എറിക് ഉറക്കെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി , " കിടിലന്‍ ഒരു ബ്രേക്ക്‌ ഫാസ്റ്റ് വെളുപ്പിനെ അഞ്ചു മണിക്ക് കഴിക്കുന്നതാ ഉത്തമം " എന്ന് പറഞ്ഞു കുലുങ്ങി ചിരിച്ച എറിക് കാറില്‍ വെച്ച് ആ രഹസ്യം പറഞ്ഞു , അടുത്ത മുറിയിലെ താമസക്കാരനായ ഹാന്‍സിന്റെ വാതിലില്‍ ഇട്ടിരുന്ന ഓര്‍ഡര്‍ ഷീറ്റ് എറിക് എടുത്തു കണ്ണില്‍ കണ്ടെതെല്ലാം ടിക്ക് ചെയ്തു സെര്‍വ് ചെയ്യേണ്ട സമയം അഞ്ചു മണി ആക്കി സ്വന്തം മുറിയില്‍ കയറിപ്പോയി . പാവം ഫിലിപ്പിനോ ഓര്‍ഡര്‍ അനുസരിച്ച് എല്ലാം ചുമ്മിക്കെട്ടി ട്രോളി യിലാക്കി വെളുപ്പിന് അഞ്ചു മണിക്ക് ബെല്ലടിച്ചതാണ് . എറിക് അന്ന് അടി കിട്ടാതെ രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതി .

ഹാന്‍സ് ഇപ്പോഴും എനിക്ക് മെയില്‍ അയക്കാറുണ്ട് , ഇന്ത്യയില്‍ വരാറുണ്ട് , യാത്രകളില്‍ എടുക്കുന്ന ഫോട്ടോ ഒക്കെ ചിലപ്പോള്‍ അയച്ചു തരും , അടുത്തകാലത്ത്‌ തായ്ലണ്ടില്‍ പോയി കടുവകളുടെ കൂട്ടില്‍ കയറി , ആ ഫോട്ടോ ദാ ഇവിടെ
സായിപ്പ് ആള് പുലി തന്നെ !

No comments:

Post a Comment