Saturday 26 May 2012

ഒന്നാമന്‍

 
എട്ടാം ക്ലാസ്സില്‍ എത്തിയിട്ടും എന്റെ മാര്‍ക്കുകള്‍ ക്ലാസ് ടീച്ചര്‍ ആയ സ്വന്തം അമ്മയുടെ പ്രതീക്ഷക്കൊത്തു ഉയരുന്ന ലക്ഷണം ഒന്നും കാണുന്നില്ല . അതിനാല്‍ ക്ലാസ്സില്‍ എല്ലാവരുടെയും മുന്‍പില്‍ എഴുനെല്പിച്ചു നിര്‍ത്തി നല്‍കുന്ന ശകാരങ്ങള്‍ക്ക് പുറമേ വീട്ടിലെത്തിയാലും ഒരു വട്ടം കൂടി അത് ആവര്‍ത്തിക്കുന്നത് പതിവായിരുന്നു . അമ്മ പഠിപ്പിക്കുന്ന കണക്കു തന്നെയാണ് എന്റെയും ബാലികേറാമല . എത്ര ശ്രദ്ധിച്ചാലും അവസാനം ഉത്തരം എടുത്തെഴുതുമ്പോഴോ കൂട്ടുമ്പോഴോ കുറക്കുംപോഴോ എന്തെങ്കിലും ഒക്കെഒന്ന് രണ്ടു തെറ്റ് വരുത്തും . ഇത്തരം ശ്രദ്ധക്കുറവു കാരണം നല്ല മാര്‍ക്ക് കിട്ടുമെന്ന് വിചാരിച്ചു എഴുതിതീര്‍ത്ത കണക്കിന്റെ പേപ്പര്‍ കൈയില്‍ കിട്ടുമ്പോള്‍ കുറച്ചു മാര്‍ക്കും കൂടുതല്‍ ശകാരവും പതിവായി , ചിലപ്പോള്‍ പെന്‍സിലിന്റെ ചുവടു ചേര്‍ത്ത് വെച്ച് കിട്ടുന്ന ഞെരുടലും .. എന്റെ . അമ്മോ .... തൊലി പറിഞ്ഞു പോവും .

" പോത്ത് പോലെ വളര്‍ന്നല്ലോടാ.. നാണമില്ലേ നിനക്ക് ..." അങ്ങിനെ എല്ലാ കണക്കു പരീക്ഷയിലും പേപ്പര്‍ കിട്ടുമ്പോള്‍ അമ്മയുടെ വക ഉപമ എനിക്ക് ഒരു ശീലമായികഴിഞ്ഞിരുന്നു .

ക്ലാസ്സില്‍ ഒന്നാമാനായിലെങ്കിലും വേണ്ട , ഒരിക്കലെങ്കിലും കണക്കിന് ഭേദപ്പെട്ട ഒരു മാര്‍ക്ക് വാങ്ങി ഈ പോത്ത് വിളി ഒന്ന് അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് പലതവണ ആശിച്ചിച്ചുണ്ട്. മറ്റു പല വിഷയത്തിനു ക്ലാസ്സില്‍ ഒന്നാമനായി മാര്‍ക്ക് വാങ്ങിയതോന്നും അമ്മക്ക് വിഷയമല്ല ." കണക്കിന് നീ ഒന്ന് കാണിച്ചു താ .. അന്നേരം ഞാന്‍ പറയാം നീ നേരെയായെന്നു .." അമ്മയുടെ വാദം അങ്ങിനെ പോയി .

അങ്ങിനെ കണക്കില്‍ എങ്ങിനെ കര കയറും എന്ന് വിചാരിച്ചു വിഷമിച്ചിരുന്ന ഒരു കാലത്താണ് സുരേഷ് ബാബു കാരക്കാട്ട് സ്കൂളില്‍ നിന്നും മാറ്റം വാങ്ങി മുളക്കുഴ വരുന്നത് . വന്ന ദിവസം തന്നെ അവനെ എനിക്ക് ഇഷ്ടപ്പെട്ടു . സാധാരണ ഉള്ള നിക്കര്‍ വേഷത്തിനു പുറമേ വല്ലപ്പോഴും മുണ്ട് ഉടുത് കൊണ്ട് വരുന്ന അവന്‍ വെറും രണ്ടു ദിവസം കൊണ്ട് എന്റെ പുതിയ കൂട്ടുകാരന്‍ ആയി . ഇന്റര്‍വെല്‍ സമയത്ത് ഞങ്ങള്‍ ഇല്ല്യാസിന്റെ ചായക്കടയില്‍ നിന്ന് ഒരു ബോണ്ടയോ സലിമിന്റെ സേമിയ ചേര്‍ത്ത പാല്‍ ഐസോ ഒക്കെ വാങ്ങി തിന്നും . എന്റെ കൈയ്യില്‍ പൈസ ഒന്നും വീട്ടില്‍ നിന്നും തരുന്ന പതിവ് ഇല്ലാതിരുന്നതിനാല്‍ മിക്കപ്പോഴും അവനാണ് എന്റെ സ്പോണ്‍സര്‍ .

കുറഞ്ഞ സമയം കൊണ്ട് എനിക്ക് ഒരു കാര്യം മനസ്സിലായി , അവന്‍ കണക്കിന് അസാധാരണ മിടുക്കന്‍ ആണ് . ഒരു കണക്കിട്ടു കൊടുത്താല്‍ ക്ലാസ്സില്‍ ആദ്യം ഉത്തരം എഴുതി കൈ പോക്കുന്നത് അവനായിരിക്കും . ഓണ പരീക്ഷയില്‍ അന്‍പതില്‍ അമ്പതു മാര്‍ക്കും സുരേഷ് ബാബു വാങ്ങിയതോടെ ഇനി ഈ ക്ലാസില്‍ ഒന്നാമനായി അമ്മയുടെ മുന്‍പില്‍ ഞെളിഞ്ഞു നില്‍ക്കാം എന്ന എന്റെ സ്വപ്നം എന്നേക്കുമായി മറക്കാം എന്ന് എനിക്ക് തോന്നിത്തുടങ്ങി . എത്ര പരിശ്രമിച്ചിട്ടും കണക്കില്‍ അവന്റെ പിന്നില്‍ രണ്ടാം സ്ഥാനം വരെ നേടാനേ എനിക്ക് സാധിച്ചുള്ളൂ .

സുരേഷ് ബാബുവിന്റെ വീട് സ്കൂളില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരെ കോട്ട എന്ന ഒരു സ്ഥലത്താണ് , അവന്‍ വരുന്നത് മിക്കപ്പോഴും നടന്നാണെങ്കിലും ചിലപ്പോഴെങ്കിലും സൈക്കിളില്‍ വരും , ചിലപ്പോള്‍ എന്നെ പിറകില്‍ വെച്ച് കുറച്ചു നേരം ചവിട്ടും . വളരെ പ്രയാസപ്പെട്ടാണ് എനിക്ക് അവന്റെ വീട്ടില്‍ പോവാന്‍ അനുമതി കിട്ടുന്നത് . കോട്ട ഗന്ധര്‍വ മുറ്റം ക്ഷേത്രം കഴിഞ്ഞു കുറച്ചു കൂടി നടന്നാല്‍ അവന്റെ വീടെത്തി . , അവന്റെ അച്ഛന്‍ ചെങ്ങന്നൂര്‍ ഹാച്ചറിയില്‍ ജോലി . ഒരു ചേച്ചി കോളേജില്‍ പഠിക്കുന്നു . ആ അമ്മയ്ക്കും ചേച്ചിക്കും എന്തൊരു കാര്യം ആയിരുന്നു . അവനെപ്പോലെ സ്നേഹിക്കാനും വഴക്കുണ്ടാക്കാനും എനിക്ക് ഒരു ചേച്ചിയെയോ അനിയത്തിയെയോ ദൈവം തന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചിട്ടുണ്ട് . എന്റെ അമ്മ മാത്രമാണ് ഇത്ര വഴക്ക് പറയുന്നതെന്നും സുരേഷിന്റെ അമ്മക്ക് അവനെപറ്റി എന്തൊരു അഭിമാനമാണെന്നും ഞാന്‍ ഓര്‍മിച്ചു .

ആ ക്രിസ്മസ് പരീക്ഷക്ക്‌ ഒരു അത്ഭുതം സംഭവിച്ചു . മാര്‍ക്ക് വന്നപ്പോള്‍ എനിക്ക് അമ്പതില്‍ നാല്‍പ്പത്‌, സുരേഷിന് മുപ്പത്തഞ്ച്‌, എന്നെക്കാള്‍ അവിശ്വാസം അമ്മക്കായിരുന്നു . എനിക്ക് ആദ്യമായി ക്ലാസിലെ കൂടിയ മാര്‍ക്ക് കിട്ടിയതല്ല അമ്മക്ക് സന്തോഷം , സുരേഷിന് മാര്‍ക്ക് കുറഞ്ഞതില്‍ ആണ് . അമ്മ അവന്റെ പേപ്പറില്‍ തലങ്ങും വിലങ്ങും നോക്കി , നിസ്സാരമായ തെറ്റുകള്‍ വരുത്തി രണ്ടു ചോദ്യങ്ങളുടെ മാര്‍ക്ക് കളഞ്ഞിരിക്കുന്നു . അല്ലെങ്കില്‍ അവനു അന്‍പതില്‍ അന്‍പതും വാങ്ങാന്‍ സാധിക്കുമായിരുന്നു .

അന്ന് ഞങ്ങള്‍ ഐസ് വാങ്ങി തിന്നു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പതിവിനു വിപരീതമായി പൈസ എടുത്തു . " അമ്മക്ക് വിശ്വസിക്കാന്‍ പറ്റിയിട്ടില്ല , വഴക്ക് പറഞ്ഞത്‌ നിര്‍ത്തി , അത് കൊണ്ട് ഇന്ന് അമ്പത് പൈസ തന്നു , ഇന്ന് ഐസ് എന്റെ വക " ഐസ് തിന്നു ഈര്‍ക്കില്‍ കളയാറായപ്പോള്‍ അവന്‍ എന്നോട് ഒരു രഹസ്യം പറഞ്ഞു " ഞാന്‍ രണ്ടു ചോദ്യം മനപ്പൂര്‍വം തെറ്റിച്ചതാ... ഇത്തവണ നിനക്ക് കൂടുതല്‍ കിട്ടട്ടെ എന്ന് വിചാരിച്ചു .. തങ്കമ്മ സാര്‍ നിന്നെ വഴക്ക് പറയുന്നത് നിര്ത്ത്തുമല്ലോ....അത് . കേട്ട് ഞാന്‍ മടുത്തു ... എനിക്ക് കൊല്ല പരീക്ഷ കിടക്കുകല്ലേ ... ഞാന്‍ അപ്പൊ നോക്കാം.... നീ കാശ് കൊട് "

ഞാന്‍ അവന്റെ മുന്‍പില്‍ എത്ര ചെറുതായിപ്പോയി എന്ന് എനിക്ക് തോന്നി , അവന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ ? ഒരു നല്ല കൂട്ടുകാരന് എത്ര വലിയവനാകാം എന്ന് അന്നെനിക്ക് മനസ്സിലായി . ആ സംഭവം എന്റെ മനസ്സില്‍ മായാതെ കിടന്നു , പിന്നെ എത്രയോ തവണയാണ് ഞാന്‍ അവന്റെ വീട്ടില്‍ പോയതും ഭക്ഷണം കഴിച്ചതും സൈക്കിള്‍ കടം വാങ്ങി ചവുട്ടിയതും ഒക്കെ . എല്ലാം ഇന്നലെത്തെപ്പോലെ ഓര്മ വരുന്നു .

പത്തില്‍ എത്തിയതോടെ ചിലരൊക്കെ മെച്ചപ്പെട്ട സ്കൂള്‍കള്‍ തിരക്കി മാറ്റം വാങ്ങിപ്പോയി . സുരേഷും പത്തില്‍ എത്തിയതോടെ വീണ്ടും കാരക്കാട്ടെക്ക് മാറി . അങ്ങിനെ ഞങ്ങളുടെ ചങ്ങാത്തം മുറിഞ്ഞു .കോട്ടയില്‍ പോവുന്നതും സൈക്കിള്‍ കടം വാങ്ങുന്നതും എല്ലാം നിന്ന് പോയി . മിടുക്കന്‍ ആയിരുന്ന സുരേഷ് പത്തിലും ക്ലാസ് കിട്ടി പാസ്സായിക്കാനും. കാലം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ലല്ലോ .


കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന ഒരു സമയം , ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒട്ടോവില്‍ അരീക്കരക്ക് പോവുകയാണ് . കൂടെ ഭാര്യയും ഉണ്ട് പല ഗള്‍ഫുകാരനെയുംപ്പോലെ മുതലയുടെ പടമുള്ള ടീ ഷര്‍ട്ടും പോലീസ് ഗ്ലാസുമൊക്കെ അണിഞ്ഞു പിന്‍ സീറ്റില്‍ ചാഞ്ഞിരിക്കുകയാണ് . വീടൊക്കെ പറഞ്ഞു കൊടുത്തു

" നീ ഇപ്പൊ എവിടാട ..."
യാതൊരു പരിചയും ഇല്ലാത്ത ആ ഓട്ടോ ഡ്രൈവറുടെ ആ നീ വിളി എനിക്ക് തീരെ പിടിച്ചില്ല , എന്നെക്കാള്‍ മുഖം ചുളിച്ചത് എന്റെ ഭാര്യയും . എങ്കിലും മര്യാദ വിടാതെ ഞാന്‍ ചോദിച്ചു
" ഇയാള്‍ എന്നെ എങ്ങിനെയറിയും?"
" നീ സോമരാജന്‍ അല്ലെ , ഞാന്‍ നിന്റെ കൂടെ പഠിച്ച സുരേഷാ .. കൊട്ടക്കാരന്‍ ..."
ഞാന്‍ ഒരു നിമിഷം സ്തബ്ദനായിപ്പോയി ...." സുരേഷോ? ... സുരേഷ് ബാബുവോ ..?... "
അങ്ങോട്ടും ഇങ്ങോട്ടും കുറെ കുശലങ്ങള്‍ പറഞ്ഞു ഞങ്ങള്‍ വീട്ടിലെത്തി ,

കാക്കി ഉടുപ്പും കൈലിയും ഉടുത്തു ഓട്ടോവില്‍ നിന്നും ഇറങ്ങിയ , എന്റെ ആ പഴയ സഹപാറിയെക്കെണ്ട് എനിക്ക് വിശ്വാസം വരുന്നില്ല ... കണക്കിന് എന്നും ക്ലാസില്‍ ഒന്നാമന്‍ ആയിരുന്ന ....സുരേഷ് ബാബു ഇങ്ങനെ ...
സംസാരിക്കുമ്പോള്‍ മദ്യത്തിന്റെ അസഹനീയ ഗന്ധം ! എന്റെ ഭാര്യ പെട്ടന്ന് അകത്തു കയറിപ്പോയി

'സുരേഷേ .. മക്കള്‍ .. ഭാര്യ .. അമ്മ ... ചേച്ചി .. " എനിക്ക് ആ പഴയ കഥകള്‍ കേള്‍ക്കാന്‍ തിടുക്കമായിരുന്നു
" ഓ .. അതൊക്കെ ... ജീവിക്കേണ്ടെടാ ... ഞാന്‍ പോട്ടെ .."

ഞാന്‍ നല്‍കിയ പണം മടിച്ചു മടിച്ചു പോക്കറ്റില്‍ ഇട്ടു ഓട്ടോ സ്റ്റാര്‍ട്ട്‌ ആക്കി കയറ്റം കയറിപ്പോയ എന്റെ പഴയ ചങ്ങാതിയെ നോക്കി ഞാന്‍ നിന്നു. ജീവിതം അവനെ എന്തെല്ലാം പഠിപ്പിച്ചിരിക്കുന്നു .

" ഞാന്‍ രണ്ടു ചോദ്യം മനപ്പൂര്‍വം തെറ്റിച്ചതാ... ഇത്തവണ നിനക്ക് കൂടുതല്‍ കിട്ടട്ടെ എന്ന് വിചാരിച്ചു ...."

കഥയല്ലിതു ജീവിതം !

4 comments:

  1. ലിങ്ക്ഡ് ഇൻ കണ്ടതുപോലെ ഇവിടെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം....വീണ്ടും വരാം വായിക്കാനായി, ഇത് തികച്ചു ഒരു പരിചയപ്പെടൽ മാത്രം

    ReplyDelete
  2. നന്നായിരിക്കുന്നു.

    ReplyDelete
  3. അനുഭവങ്ങൾ നന്നായി എഴുതി. തുടരുക.
    ഈ word verification ഒഴിവാക്കിക്കൂടേ?

    ReplyDelete
  4. കഴിവുണ്ടായാല്‍ മാത്രം പോരാ ഭാഗ്യവും വേണം.... :(

    ReplyDelete