Friday 18 May 2012

പ്രണയപര്‍വ്വം

 
പുരാണത്തിലെ നളന്‍ , ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ ദേവദാസ് , ഷേക്ക്‌സ്പിയരുടെ റോമിയോ , ചങ്ങമ്പുഴയുടെ രമണന്‍ , " എന്തൊക്കെ സംഭവിച്ചാലും ..." എന്ന് നായികയോട് തെങ്ങില്‍ ചാരി നിന്ന് പറയുന്ന പ്രേംനസീര്‍ , ഉള്‍ക്കടലിലെ രാഹുലന്‍, അങ്ങിനെ ഏതെല്ലാം പ്രേമനായകന്മാരെയാണ് നമ്മള്‍ മലയാളികള്‍ക്ക് വായിച്ചും കണ്ടും കെട്ടും പരിചയമുള്ളത് . അരീക്കരയിലെ എന്റെ ബാല്യകാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രേമനായകന്‍ ഉണ്ട് . രവി ചേട്ടന്‍ എന്ന് ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്ന രവീന്ദ്രന്‍ .

പനംതിട്ട കുളത്തിലാണ് അന്ന് ഞങ്ങളുടെ കുളി , ആ കുളം കലക്കിയത്തിനു മുതിര്‍ന്നവരുടെ വഴക്കും വീട്ടിലെ അടിയും ശീലമായിരുന്ന ഒരു കാലം . കുളത്തിന്റെ കരയില്‍ ഉണ്ടായിരുന്ന വലിയ കാവും ഒക്കെ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു കരിങ്ങാട്ടിലെ വീടിന്റെ മുന്‍പിലെ വിശാലമായ പുല്‍പ്പരപ്പ്‌ കഴിഞ്ഞു വേണം പനംതിട്ട കുളത്തിലേക്ക്‌ പോവാന്‍ . ഏതു സമയത്തുംഅവിടെ കുട്ടിയും കോലും കളിക്കുന്ന കുട്ടികളും മഴ പെയ്താല്‍ തോര്‍ത്ത്‌ വെച്ച് പൊടിമീനെ പിടിക്കാന്‍ ഇറങ്ങുന്ന പിള്ളാര്‌ സെറ്റും ഒക്കെ ഇന്ന് ഭാവനയിലെ സങ്കല്‍പ്പിക്കാന്‍ ആവൂ . എനിക്ക് രണ്ടു നേരവും പനംതിട്ട കുളത്തില്‍ കുളിക്കാന്‍ പോവാന്‍ അന്ന് വീട്ടില്‍ നിന്നും അനുമതി ഉണ്ടായിരുന്നു . പനംതിട്ട കുളത്തില്‍ ഏതു നേരവും കുളിക്കാനും അതിന്റെ പടികളില്‍ ഇരുന്നു തുണി അലക്കാനും തിരക്ക് തന്നെ . പനംതിട്ട കുളവും കടന്നു വീതിയുള്ള വരമ്പ് കടന്നു വേണം വട്ടമോടി സ്കൂളിലേക്ക് പോവാന്‍ . സ്കൂള്‍ ചുറ്റും കുറ്റിക്കാടുകള്‍ ഒരു ചെറിയ മലയുടെ മുകളില്‍ ആണ് . അന്ന് സ്കൂളിലേക്ക് കയറാന്‍ ഇന്നുള്ള സിമന്റു പടികള്‍ ഒന്നും ഇല്ല . വെറും കാട്ടു പാതയില്‍ കുറെ ചീങ്ക വെട്ടി പടി പോലെ ആക്കി വെച്ചിരിക്കുകയാണ് . എത്ര തവണയാണ് ഈ പടികളില്‍ മുട്ട് തല്ലി വീണു തൊലി പോയിട്ടുള്ളത് .

മിക്കവാറും വൈകിട്ട് കുളിക്കാന്‍ പോവുമ്പോള്‍ രവി ചേട്ടന്‍ തോര്‍ത്തും തോളിലിട്ടു സോപ്പ് പെട്ടിയും പിടിച്ചു നടന്നു വരുന്നത് കാണാം . സല്‍മാന്‍ ഖാനെപ്പോലെ നെഞ്ചും മസിലും വിരിച്ചു നടന്നു വരുന്നത് കാണാന്‍ ഒരു ചന്തമുണ്ട് . രണ്ടു കൈയ്യിലും മുട്ടിനു മുകളില്‍ അച്ചു കുത്തിയ വലിയ പാടുകള്‍ . വന്നാലുടന്‍ " അനിയോ , സോപ്പ് പെട്ടി ഇവിടിരിക്കട്ടെ , ഞാന്‍ ഇപ്പൊ വരാം ..." പിന്നെ സ്കൂളിന്റെ പടി കയറി പോവുന്നത് കാണാം . പ്രസന്ന ചേച്ചിയെ കാണാന്‍ പോവുന്നതാനെന്നു കുറെ കഴിഞ്ഞാണ് എനിക്ക് മനസ്സിലാവുന്നത് . പ്രസന്ന ചേച്ചിയും അനിയത്തിയും വേറെ കുറെ പിള്ളേര് സെറ്റും പശുവിനു പോച്ച ( തീറ്റ ) പറിക്കാന്‍ വട്ടമോടി സ്കൂളിന്റെ താഴെയുള്ള പറമ്പുകളില്‍ എന്നും നാല് മണി കഴിഞ്ഞു വരും . കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് രവി ചേട്ടന്‍ പ്രസന്ന ചേച്ചിയെ ക്കാണാന്‍ ആണ് സ്കൂളിലേക്ക് പോവുന്നതെന്ന് മനസ്സിലായത്‌ . ഒരു ദിവസം രവി ചേട്ടനെ പറഞ്ഞ സമയം കഴിഞ്ഞും കാണാതിരുന്നപ്പോള്‍ ഞാന്‍ സ്കൂള്‍ വരെ പോയി തിരക്കാമെന്ന് വിചാരിച്ചു , അങ്ങിനെയാണ് സ്കൂളിന്റെ മുന്‍പിലെ ബദാം മരത്തില്‍ ചാരിയിരുന്നു പ്രസന്ന ചേച്ചിയോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന രവി ചേട്ടനെ ആദ്യമായി കാണുന്നത് . അതായിരുന്നു അവരുടെ പതിവ് . " എടീ പ്രസന്നെ ... എടീ കൊച്ചെ .. പെണ്ണെ നേരം ഇരുട്ടി...വേഗം വാ പെണ്ണെ ." എന്ന് പ്രസന്ന ചേച്ചിയുടെ അമ്മ നീട്ടി അക്കരെ നിന്ന് വിളിക്കുന്നത്‌ വരെ ഇവരുടെ പ്രേമസല്ലാപം തുടരും . അന്ന് ഇന്നത്തെ പോലെ സദാചാര പോലീസ് വന്നു അവരെ പിടികൂടുകയോ വിചാരണ ചെയ്യാലോ ഒന്നും ഇല്ല . അവര്‍ തമ്മില്‍ സ്നേഹമാണെന്ന് ഏറെക്കുറെ അവിടുത്തെ സ്ഥലവാസികള്‍ക്കൊക്കെ അറിവുണ്ടായിരുന്നു . ഒരു കുട്ടിയായിരുന്ന എനിക്ക് ഇവര്‍ക്ക് ഇത്രയധികം വര്‍ത്തമാനം പറയാന്‍ എന്താ ഉള്ളത് ? എന്ന ഒരു അത്ഭുതമേ ഉണ്ടായിരുന്നുള്ളൂ .

ഞാന്‍ ആറിലും ഏഴിലും ഒക്കെ ആയിരുന്നപ്പോള്‍ മുതല്‍ അവരുടെ പ്രേമ കഥകളും കണ്ടുമുട്ടലുകളും ഒക്കെ കണ്ടും കെട്ടും ഒക്കെ നിത്യപരിചയം ആയി . സത്യത്തില്‍ പ്രസന്ന ചേച്ചിയുടെ കുടുംബത്തേക്കാള്‍ പേരും പെരുമയും ഒക്കെയാണ് രവി ചേട്ടന്റെ കുടുംബം . രവിച്ചേട്ടനെ കാണാനും അങ്ങിനെതന്നെ . പനംതിട്ട കാവില്‍ വിളക്കു കത്തിക്കാന്‍ വരുമ്പോഴും പരയിരുകാല അമ്പലത്തില്‍ താലപ്പൊലി എടുക്കാന്‍ വരുമ്പോഴും ഒക്കെ ഹാഫ് സാരി ചുറ്റി വരുന്ന പ്രസന്ന ചേച്ചി ഒരു സുന്ദരി തന്നെയാണ് . അവര്‍ തമ്മില്‍ നല്ല ചേര്‍ച്ചയാണെന്ന് ഭവാനി ചേച്ചിയും എന്നോട് പറയുമായിരുന്നു . മിക്കപ്പോഴും ഭവാനി ചേച്ചി രവി ചേട്ടനെ പിടിച്ചു നിര്‍ത്തി " അവിടെ നില്ലടാ ചെറുക്കാ ... നീ ആരെ കാണാന്‍ പോവാന്നൊക്കെ എനിക്കറിയാം ... ആ പ്രസന്നെയല്ലെടാ .... വീട്ടില്‍ പറഞ്ഞോട ? എന്നാടാ കല്യാണം .." എന്നൊക്കെ ചോദിക്കുമായിരുന്നു . രവി ചേട്ടന്‍ ആവട്ടെ " ഓ പോ ചേച്ചി ... അതിനു എനിക്ക് പ്രായം ആയില്ലല്ലോ .." എന്ന് പറഞ്ഞു നാണത്തോടെ സ്പീഡില്‍ നടക്കും .

പ്രസന്ന ചേച്ചിയുടെ വീട്ടില്‍ വലിയ സ്ഥിതി ഒന്നുമില്ല . കൃഷിയും പശുവിനെ വളര്‍ത്തലും ഒക്കെ ആയി തട്ടി മുട്ടി കഴിഞ്ഞു കൂടുന്നു . പ്രസന്ന ചേച്ചി പത്തില്‍ തോറ്റു പിന്നെ പഠിക്കാന്‍ പോയില്ല. അവര്‍ക്കും ചേച്ചിയുടെ പ്രേമം ഒക്കെ അറിയാമെന്നു തോന്നുന്നു . അവരുടെ വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണാവുന്നത്തെ ഉള്ളൂ വട്ടമോടി സ്കൂള്‍ ഉം ബദാം ചുവടും ഒക്കെ . " എന്തോന്നാടീ ആ രവീന്ദ്രനുമായി നിന്ന് ഇത്ര നേരം ഒരു കിന്നാരം പറയാന്‍ ..' എന്നൊക്കെ പ്രസന്ന ചേച്ചിയുടെ അമ്മ വഴക്ക് പറയുമെങ്കിലും സത്യത്തില്‍ ആ അമ്മക്ക് മകളെ ഒരു നല്ല പയ്യന്‍ കെട്ടിക്കൊണ്ടു പോകുമല്ലോ എന്നൊരു ആശ്വാസം ആയിരിക്കും ഉള്ളില്‍

കാലം കടന്നു പോയി , ഞാന്‍ നാട് വിട്ടു മുംബൈയിലും പിന്നെ ഗള്‍ഫ്‌ ലുമൊക്കെ വന്നു പെട്ട് ഈ പ്രണയ കഥകള്‍ എവിടെ വരെ എത്തി എന്ന് തിരക്കാന്‍ എങ്ങിനെയോ മറന്നു പോയി .

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഒരു അവധിക്കാലം , ഞാന്‍ വീട്ടിലെ സിറ്റ് ഔട്ടിലെ മാര്‍ബിള്‍ ബഞ്ചില്‍ ഇരിക്കുകയാണ് . പടിക്കല്‍ ക്കൂടി ഒരു മനുഷ്യന്‍ , താടിയും ജട പിടിച്ച മുടിയും ഒക്കെയായി കീറിപ്പറിഞ്ഞ കൈലിയും ഉടുത്തു നടന്നു പോവുന്നു . ഏതോ ഭ്രാന്തനായിരിക്കും , അമ്മയാണ് പറഞ്ഞത് " അതാ രവീന്ദ്രനാ .. വട്ടാ .... ഇങ്ങനെ അലഞ്ഞു നടക്കുകയാ ..."
എനിക്ക് വിശ്വസിക്കാന്‍ ആകാത്ത വിധം ആ മനുഷ്യന്‍ മാറിയിരുന്നു . തോളിലെ അച്ചു കുത്തിയ പാട് ഒഴിച്ച് തിരിച്ചറിയാന്‍ ഒരടയാളവും ഇല്ല . ആ വിരിഞ്ഞ നെഞ്ചും ഉറച്ച മസിലുകളും എല്ലാം എവിടെ ... ഈശ്വരാ .. ഇതെന്തൊരു കൊലമാണ് ?'

" അമ്മെ ഇയാള്‍ കല്യാണം കഴിച്ചോ ? "
" വട്ടന് ആരെങ്കിലും പെണ്ണ് കൊടുക്കുമോ ?"

ആ അവധിക്കാലം ഞാന്‍ രവിച്ചേട്ടനെ പലതവണ കണ്ടു . വിശ്വസിക്കാന്‍ പ്രയാസം ഉണ്ടായിരുന്നു എങ്കിലും അടുത്ത് നിന്ന് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി , അതെ അയാള്‍ പഴയ രവി ചേട്ടന്‍ തന്നെ . ചിലപ്പോള്‍ " അനിയോ " എന്ന് മാത്രം ഒന്ന് വിളിക്കും , മൌനമാണ് . ആരോടും മിണ്ടാതെ ഇങ്ങനെ അലഞ്ഞു നടക്കും . ശാപം കിട്ടിയ ജന്മം പോലെ !

ഒരു ദിവസം ഞാന്‍ ഒരാള്‍ വരുന്നത് കാത്തു മുളനില്‍ക്കുന്നതില്‍ മുക്കിനു സീ പീ എന്‍ ബസ്സ് വരുന്നതും കാത്തു നില്‍ക്കുകയാണ് . രവിച്ചേട്ടന്‍ എതിര്‍ വശത്ത് ഒരു സര്‍വേ കല്ലില്‍ കുത്തി ഇരിക്കുന്നു . കുളിച്ചിട്ടു നാളുകള്‍ ആയിക്കാണും . ആ വസ്ത്രത്തിന്റെ ദുര്‍ഗന്ധം കാറ്റില്‍ ഇങ്ങു വരെ എത്തുന്നുണ്ട് .

" ബീഡിയുണ്ടോ അനിയാ "
പുക വലിക്കാത്ത എന്റെ കയ്യില്‍ എവിടെയാണ് ബീഡിയും സിഗരറ്റും , ഞാന്‍ എന്തെങ്കിലും ഒന്ന് പറയുന്നതിന് മുന്‍പ് തന്നെ ആ റോഡില്‍ ആരോ വലിച്ചെറിഞ്ഞ ഒരു ബീഡിക്കുറ്റി അയാള്‍ പെറുക്കിയെടുത്തു . പിന്നെ കത്തിച്ചു വലിച്ചു .

സീ പീ എന്‍ ബസ്‌ വന്നു നിന്ന് , ബസില്‍ വന്നിറങ്ങിയ എന്റെ പഴയ ചങ്ങാതിയെ സ്വീകരിച്ചു തിരികെ നടക്കാന്‍ തുടങ്ങുകയായിരുന്നു .
" അനിയോ .. അറിയുമോ '
ആ സ്തീശബ്ദം കേട്ട് തിരിഞ്ഞു നോക്കി , പ്രസന്ന ചേച്ചി , കൂടെ രണ്ടു പെണ്‍കുട്ടികളും , എന്തൊരു മാറ്റം , വല്ലാതെ തടിച്ചിരിക്കുന്നു . " അനിയന്‍ ഇപ്പൊ എവിടാ .. സൌദിയിലാ ...കല്യാണം കഴിഞ്ഞു എന്നൊക്കെ ഞാന്‍ അറിഞ്ഞു , എന്റെ ഭര്‍ത്താവും സൌദിയിലാ.. ദാമാമിലാ ."
കുശലം പറഞ്ഞു പിരിയാന്‍ നേരത്ത് പ്രസന്ന ചേച്ചിയുടെ ഇളയ കുട്ടി തിരിഞ്ഞു നില്‍ക്കുകയാണ് .
" അമ്മെ ആ ഇരിക്കുന്നത് പ്രാന്തനല്ലേ ? "
" നടക്കു പിള്ളേരെ .. അവിടെയും ഇവിടെയും വായി നോക്കാതെ ..."
കുട്ടികളെ ആട്ടിതെള്ളി മുന്‍പോട്ടു നടന്ന പ്രസന്ന ചേച്ചി ഒന്ന് തിരിഞ്ഞു നോക്കിയോ ആ ഭ്രാന്തനെ ...

ഏയ്‌ ,, എനിക്ക് വെറുതെ തോന്നിയതായിരിക്കും .

No comments:

Post a Comment