Saturday 26 May 2012

ഒന്നാമന്‍

 
എട്ടാം ക്ലാസ്സില്‍ എത്തിയിട്ടും എന്റെ മാര്‍ക്കുകള്‍ ക്ലാസ് ടീച്ചര്‍ ആയ സ്വന്തം അമ്മയുടെ പ്രതീക്ഷക്കൊത്തു ഉയരുന്ന ലക്ഷണം ഒന്നും കാണുന്നില്ല . അതിനാല്‍ ക്ലാസ്സില്‍ എല്ലാവരുടെയും മുന്‍പില്‍ എഴുനെല്പിച്ചു നിര്‍ത്തി നല്‍കുന്ന ശകാരങ്ങള്‍ക്ക് പുറമേ വീട്ടിലെത്തിയാലും ഒരു വട്ടം കൂടി അത് ആവര്‍ത്തിക്കുന്നത് പതിവായിരുന്നു . അമ്മ പഠിപ്പിക്കുന്ന കണക്കു തന്നെയാണ് എന്റെയും ബാലികേറാമല . എത്ര ശ്രദ്ധിച്ചാലും അവസാനം ഉത്തരം എടുത്തെഴുതുമ്പോഴോ കൂട്ടുമ്പോഴോ കുറക്കുംപോഴോ എന്തെങ്കിലും ഒക്കെഒന്ന് രണ്ടു തെറ്റ് വരുത്തും . ഇത്തരം ശ്രദ്ധക്കുറവു കാരണം നല്ല മാര്‍ക്ക് കിട്ടുമെന്ന് വിചാരിച്ചു എഴുതിതീര്‍ത്ത കണക്കിന്റെ പേപ്പര്‍ കൈയില്‍ കിട്ടുമ്പോള്‍ കുറച്ചു മാര്‍ക്കും കൂടുതല്‍ ശകാരവും പതിവായി , ചിലപ്പോള്‍ പെന്‍സിലിന്റെ ചുവടു ചേര്‍ത്ത് വെച്ച് കിട്ടുന്ന ഞെരുടലും .. എന്റെ . അമ്മോ .... തൊലി പറിഞ്ഞു പോവും .

" പോത്ത് പോലെ വളര്‍ന്നല്ലോടാ.. നാണമില്ലേ നിനക്ക് ..." അങ്ങിനെ എല്ലാ കണക്കു പരീക്ഷയിലും പേപ്പര്‍ കിട്ടുമ്പോള്‍ അമ്മയുടെ വക ഉപമ എനിക്ക് ഒരു ശീലമായികഴിഞ്ഞിരുന്നു .

ക്ലാസ്സില്‍ ഒന്നാമാനായിലെങ്കിലും വേണ്ട , ഒരിക്കലെങ്കിലും കണക്കിന് ഭേദപ്പെട്ട ഒരു മാര്‍ക്ക് വാങ്ങി ഈ പോത്ത് വിളി ഒന്ന് അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് പലതവണ ആശിച്ചിച്ചുണ്ട്. മറ്റു പല വിഷയത്തിനു ക്ലാസ്സില്‍ ഒന്നാമനായി മാര്‍ക്ക് വാങ്ങിയതോന്നും അമ്മക്ക് വിഷയമല്ല ." കണക്കിന് നീ ഒന്ന് കാണിച്ചു താ .. അന്നേരം ഞാന്‍ പറയാം നീ നേരെയായെന്നു .." അമ്മയുടെ വാദം അങ്ങിനെ പോയി .

അങ്ങിനെ കണക്കില്‍ എങ്ങിനെ കര കയറും എന്ന് വിചാരിച്ചു വിഷമിച്ചിരുന്ന ഒരു കാലത്താണ് സുരേഷ് ബാബു കാരക്കാട്ട് സ്കൂളില്‍ നിന്നും മാറ്റം വാങ്ങി മുളക്കുഴ വരുന്നത് . വന്ന ദിവസം തന്നെ അവനെ എനിക്ക് ഇഷ്ടപ്പെട്ടു . സാധാരണ ഉള്ള നിക്കര്‍ വേഷത്തിനു പുറമേ വല്ലപ്പോഴും മുണ്ട് ഉടുത് കൊണ്ട് വരുന്ന അവന്‍ വെറും രണ്ടു ദിവസം കൊണ്ട് എന്റെ പുതിയ കൂട്ടുകാരന്‍ ആയി . ഇന്റര്‍വെല്‍ സമയത്ത് ഞങ്ങള്‍ ഇല്ല്യാസിന്റെ ചായക്കടയില്‍ നിന്ന് ഒരു ബോണ്ടയോ സലിമിന്റെ സേമിയ ചേര്‍ത്ത പാല്‍ ഐസോ ഒക്കെ വാങ്ങി തിന്നും . എന്റെ കൈയ്യില്‍ പൈസ ഒന്നും വീട്ടില്‍ നിന്നും തരുന്ന പതിവ് ഇല്ലാതിരുന്നതിനാല്‍ മിക്കപ്പോഴും അവനാണ് എന്റെ സ്പോണ്‍സര്‍ .

കുറഞ്ഞ സമയം കൊണ്ട് എനിക്ക് ഒരു കാര്യം മനസ്സിലായി , അവന്‍ കണക്കിന് അസാധാരണ മിടുക്കന്‍ ആണ് . ഒരു കണക്കിട്ടു കൊടുത്താല്‍ ക്ലാസ്സില്‍ ആദ്യം ഉത്തരം എഴുതി കൈ പോക്കുന്നത് അവനായിരിക്കും . ഓണ പരീക്ഷയില്‍ അന്‍പതില്‍ അമ്പതു മാര്‍ക്കും സുരേഷ് ബാബു വാങ്ങിയതോടെ ഇനി ഈ ക്ലാസില്‍ ഒന്നാമനായി അമ്മയുടെ മുന്‍പില്‍ ഞെളിഞ്ഞു നില്‍ക്കാം എന്ന എന്റെ സ്വപ്നം എന്നേക്കുമായി മറക്കാം എന്ന് എനിക്ക് തോന്നിത്തുടങ്ങി . എത്ര പരിശ്രമിച്ചിട്ടും കണക്കില്‍ അവന്റെ പിന്നില്‍ രണ്ടാം സ്ഥാനം വരെ നേടാനേ എനിക്ക് സാധിച്ചുള്ളൂ .

സുരേഷ് ബാബുവിന്റെ വീട് സ്കൂളില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരെ കോട്ട എന്ന ഒരു സ്ഥലത്താണ് , അവന്‍ വരുന്നത് മിക്കപ്പോഴും നടന്നാണെങ്കിലും ചിലപ്പോഴെങ്കിലും സൈക്കിളില്‍ വരും , ചിലപ്പോള്‍ എന്നെ പിറകില്‍ വെച്ച് കുറച്ചു നേരം ചവിട്ടും . വളരെ പ്രയാസപ്പെട്ടാണ് എനിക്ക് അവന്റെ വീട്ടില്‍ പോവാന്‍ അനുമതി കിട്ടുന്നത് . കോട്ട ഗന്ധര്‍വ മുറ്റം ക്ഷേത്രം കഴിഞ്ഞു കുറച്ചു കൂടി നടന്നാല്‍ അവന്റെ വീടെത്തി . , അവന്റെ അച്ഛന്‍ ചെങ്ങന്നൂര്‍ ഹാച്ചറിയില്‍ ജോലി . ഒരു ചേച്ചി കോളേജില്‍ പഠിക്കുന്നു . ആ അമ്മയ്ക്കും ചേച്ചിക്കും എന്തൊരു കാര്യം ആയിരുന്നു . അവനെപ്പോലെ സ്നേഹിക്കാനും വഴക്കുണ്ടാക്കാനും എനിക്ക് ഒരു ചേച്ചിയെയോ അനിയത്തിയെയോ ദൈവം തന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചിട്ടുണ്ട് . എന്റെ അമ്മ മാത്രമാണ് ഇത്ര വഴക്ക് പറയുന്നതെന്നും സുരേഷിന്റെ അമ്മക്ക് അവനെപറ്റി എന്തൊരു അഭിമാനമാണെന്നും ഞാന്‍ ഓര്‍മിച്ചു .

ആ ക്രിസ്മസ് പരീക്ഷക്ക്‌ ഒരു അത്ഭുതം സംഭവിച്ചു . മാര്‍ക്ക് വന്നപ്പോള്‍ എനിക്ക് അമ്പതില്‍ നാല്‍പ്പത്‌, സുരേഷിന് മുപ്പത്തഞ്ച്‌, എന്നെക്കാള്‍ അവിശ്വാസം അമ്മക്കായിരുന്നു . എനിക്ക് ആദ്യമായി ക്ലാസിലെ കൂടിയ മാര്‍ക്ക് കിട്ടിയതല്ല അമ്മക്ക് സന്തോഷം , സുരേഷിന് മാര്‍ക്ക് കുറഞ്ഞതില്‍ ആണ് . അമ്മ അവന്റെ പേപ്പറില്‍ തലങ്ങും വിലങ്ങും നോക്കി , നിസ്സാരമായ തെറ്റുകള്‍ വരുത്തി രണ്ടു ചോദ്യങ്ങളുടെ മാര്‍ക്ക് കളഞ്ഞിരിക്കുന്നു . അല്ലെങ്കില്‍ അവനു അന്‍പതില്‍ അന്‍പതും വാങ്ങാന്‍ സാധിക്കുമായിരുന്നു .

അന്ന് ഞങ്ങള്‍ ഐസ് വാങ്ങി തിന്നു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പതിവിനു വിപരീതമായി പൈസ എടുത്തു . " അമ്മക്ക് വിശ്വസിക്കാന്‍ പറ്റിയിട്ടില്ല , വഴക്ക് പറഞ്ഞത്‌ നിര്‍ത്തി , അത് കൊണ്ട് ഇന്ന് അമ്പത് പൈസ തന്നു , ഇന്ന് ഐസ് എന്റെ വക " ഐസ് തിന്നു ഈര്‍ക്കില്‍ കളയാറായപ്പോള്‍ അവന്‍ എന്നോട് ഒരു രഹസ്യം പറഞ്ഞു " ഞാന്‍ രണ്ടു ചോദ്യം മനപ്പൂര്‍വം തെറ്റിച്ചതാ... ഇത്തവണ നിനക്ക് കൂടുതല്‍ കിട്ടട്ടെ എന്ന് വിചാരിച്ചു .. തങ്കമ്മ സാര്‍ നിന്നെ വഴക്ക് പറയുന്നത് നിര്ത്ത്തുമല്ലോ....അത് . കേട്ട് ഞാന്‍ മടുത്തു ... എനിക്ക് കൊല്ല പരീക്ഷ കിടക്കുകല്ലേ ... ഞാന്‍ അപ്പൊ നോക്കാം.... നീ കാശ് കൊട് "

ഞാന്‍ അവന്റെ മുന്‍പില്‍ എത്ര ചെറുതായിപ്പോയി എന്ന് എനിക്ക് തോന്നി , അവന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ ? ഒരു നല്ല കൂട്ടുകാരന് എത്ര വലിയവനാകാം എന്ന് അന്നെനിക്ക് മനസ്സിലായി . ആ സംഭവം എന്റെ മനസ്സില്‍ മായാതെ കിടന്നു , പിന്നെ എത്രയോ തവണയാണ് ഞാന്‍ അവന്റെ വീട്ടില്‍ പോയതും ഭക്ഷണം കഴിച്ചതും സൈക്കിള്‍ കടം വാങ്ങി ചവുട്ടിയതും ഒക്കെ . എല്ലാം ഇന്നലെത്തെപ്പോലെ ഓര്മ വരുന്നു .

പത്തില്‍ എത്തിയതോടെ ചിലരൊക്കെ മെച്ചപ്പെട്ട സ്കൂള്‍കള്‍ തിരക്കി മാറ്റം വാങ്ങിപ്പോയി . സുരേഷും പത്തില്‍ എത്തിയതോടെ വീണ്ടും കാരക്കാട്ടെക്ക് മാറി . അങ്ങിനെ ഞങ്ങളുടെ ചങ്ങാത്തം മുറിഞ്ഞു .കോട്ടയില്‍ പോവുന്നതും സൈക്കിള്‍ കടം വാങ്ങുന്നതും എല്ലാം നിന്ന് പോയി . മിടുക്കന്‍ ആയിരുന്ന സുരേഷ് പത്തിലും ക്ലാസ് കിട്ടി പാസ്സായിക്കാനും. കാലം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ലല്ലോ .


കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന ഒരു സമയം , ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒട്ടോവില്‍ അരീക്കരക്ക് പോവുകയാണ് . കൂടെ ഭാര്യയും ഉണ്ട് പല ഗള്‍ഫുകാരനെയുംപ്പോലെ മുതലയുടെ പടമുള്ള ടീ ഷര്‍ട്ടും പോലീസ് ഗ്ലാസുമൊക്കെ അണിഞ്ഞു പിന്‍ സീറ്റില്‍ ചാഞ്ഞിരിക്കുകയാണ് . വീടൊക്കെ പറഞ്ഞു കൊടുത്തു

" നീ ഇപ്പൊ എവിടാട ..."
യാതൊരു പരിചയും ഇല്ലാത്ത ആ ഓട്ടോ ഡ്രൈവറുടെ ആ നീ വിളി എനിക്ക് തീരെ പിടിച്ചില്ല , എന്നെക്കാള്‍ മുഖം ചുളിച്ചത് എന്റെ ഭാര്യയും . എങ്കിലും മര്യാദ വിടാതെ ഞാന്‍ ചോദിച്ചു
" ഇയാള്‍ എന്നെ എങ്ങിനെയറിയും?"
" നീ സോമരാജന്‍ അല്ലെ , ഞാന്‍ നിന്റെ കൂടെ പഠിച്ച സുരേഷാ .. കൊട്ടക്കാരന്‍ ..."
ഞാന്‍ ഒരു നിമിഷം സ്തബ്ദനായിപ്പോയി ...." സുരേഷോ? ... സുരേഷ് ബാബുവോ ..?... "
അങ്ങോട്ടും ഇങ്ങോട്ടും കുറെ കുശലങ്ങള്‍ പറഞ്ഞു ഞങ്ങള്‍ വീട്ടിലെത്തി ,

കാക്കി ഉടുപ്പും കൈലിയും ഉടുത്തു ഓട്ടോവില്‍ നിന്നും ഇറങ്ങിയ , എന്റെ ആ പഴയ സഹപാറിയെക്കെണ്ട് എനിക്ക് വിശ്വാസം വരുന്നില്ല ... കണക്കിന് എന്നും ക്ലാസില്‍ ഒന്നാമന്‍ ആയിരുന്ന ....സുരേഷ് ബാബു ഇങ്ങനെ ...
സംസാരിക്കുമ്പോള്‍ മദ്യത്തിന്റെ അസഹനീയ ഗന്ധം ! എന്റെ ഭാര്യ പെട്ടന്ന് അകത്തു കയറിപ്പോയി

'സുരേഷേ .. മക്കള്‍ .. ഭാര്യ .. അമ്മ ... ചേച്ചി .. " എനിക്ക് ആ പഴയ കഥകള്‍ കേള്‍ക്കാന്‍ തിടുക്കമായിരുന്നു
" ഓ .. അതൊക്കെ ... ജീവിക്കേണ്ടെടാ ... ഞാന്‍ പോട്ടെ .."

ഞാന്‍ നല്‍കിയ പണം മടിച്ചു മടിച്ചു പോക്കറ്റില്‍ ഇട്ടു ഓട്ടോ സ്റ്റാര്‍ട്ട്‌ ആക്കി കയറ്റം കയറിപ്പോയ എന്റെ പഴയ ചങ്ങാതിയെ നോക്കി ഞാന്‍ നിന്നു. ജീവിതം അവനെ എന്തെല്ലാം പഠിപ്പിച്ചിരിക്കുന്നു .

" ഞാന്‍ രണ്ടു ചോദ്യം മനപ്പൂര്‍വം തെറ്റിച്ചതാ... ഇത്തവണ നിനക്ക് കൂടുതല്‍ കിട്ടട്ടെ എന്ന് വിചാരിച്ചു ...."

കഥയല്ലിതു ജീവിതം !

Friday 18 May 2012

പ്രണയപര്‍വ്വം

 
പുരാണത്തിലെ നളന്‍ , ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ ദേവദാസ് , ഷേക്ക്‌സ്പിയരുടെ റോമിയോ , ചങ്ങമ്പുഴയുടെ രമണന്‍ , " എന്തൊക്കെ സംഭവിച്ചാലും ..." എന്ന് നായികയോട് തെങ്ങില്‍ ചാരി നിന്ന് പറയുന്ന പ്രേംനസീര്‍ , ഉള്‍ക്കടലിലെ രാഹുലന്‍, അങ്ങിനെ ഏതെല്ലാം പ്രേമനായകന്മാരെയാണ് നമ്മള്‍ മലയാളികള്‍ക്ക് വായിച്ചും കണ്ടും കെട്ടും പരിചയമുള്ളത് . അരീക്കരയിലെ എന്റെ ബാല്യകാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രേമനായകന്‍ ഉണ്ട് . രവി ചേട്ടന്‍ എന്ന് ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്ന രവീന്ദ്രന്‍ .

പനംതിട്ട കുളത്തിലാണ് അന്ന് ഞങ്ങളുടെ കുളി , ആ കുളം കലക്കിയത്തിനു മുതിര്‍ന്നവരുടെ വഴക്കും വീട്ടിലെ അടിയും ശീലമായിരുന്ന ഒരു കാലം . കുളത്തിന്റെ കരയില്‍ ഉണ്ടായിരുന്ന വലിയ കാവും ഒക്കെ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു കരിങ്ങാട്ടിലെ വീടിന്റെ മുന്‍പിലെ വിശാലമായ പുല്‍പ്പരപ്പ്‌ കഴിഞ്ഞു വേണം പനംതിട്ട കുളത്തിലേക്ക്‌ പോവാന്‍ . ഏതു സമയത്തുംഅവിടെ കുട്ടിയും കോലും കളിക്കുന്ന കുട്ടികളും മഴ പെയ്താല്‍ തോര്‍ത്ത്‌ വെച്ച് പൊടിമീനെ പിടിക്കാന്‍ ഇറങ്ങുന്ന പിള്ളാര്‌ സെറ്റും ഒക്കെ ഇന്ന് ഭാവനയിലെ സങ്കല്‍പ്പിക്കാന്‍ ആവൂ . എനിക്ക് രണ്ടു നേരവും പനംതിട്ട കുളത്തില്‍ കുളിക്കാന്‍ പോവാന്‍ അന്ന് വീട്ടില്‍ നിന്നും അനുമതി ഉണ്ടായിരുന്നു . പനംതിട്ട കുളത്തില്‍ ഏതു നേരവും കുളിക്കാനും അതിന്റെ പടികളില്‍ ഇരുന്നു തുണി അലക്കാനും തിരക്ക് തന്നെ . പനംതിട്ട കുളവും കടന്നു വീതിയുള്ള വരമ്പ് കടന്നു വേണം വട്ടമോടി സ്കൂളിലേക്ക് പോവാന്‍ . സ്കൂള്‍ ചുറ്റും കുറ്റിക്കാടുകള്‍ ഒരു ചെറിയ മലയുടെ മുകളില്‍ ആണ് . അന്ന് സ്കൂളിലേക്ക് കയറാന്‍ ഇന്നുള്ള സിമന്റു പടികള്‍ ഒന്നും ഇല്ല . വെറും കാട്ടു പാതയില്‍ കുറെ ചീങ്ക വെട്ടി പടി പോലെ ആക്കി വെച്ചിരിക്കുകയാണ് . എത്ര തവണയാണ് ഈ പടികളില്‍ മുട്ട് തല്ലി വീണു തൊലി പോയിട്ടുള്ളത് .

മിക്കവാറും വൈകിട്ട് കുളിക്കാന്‍ പോവുമ്പോള്‍ രവി ചേട്ടന്‍ തോര്‍ത്തും തോളിലിട്ടു സോപ്പ് പെട്ടിയും പിടിച്ചു നടന്നു വരുന്നത് കാണാം . സല്‍മാന്‍ ഖാനെപ്പോലെ നെഞ്ചും മസിലും വിരിച്ചു നടന്നു വരുന്നത് കാണാന്‍ ഒരു ചന്തമുണ്ട് . രണ്ടു കൈയ്യിലും മുട്ടിനു മുകളില്‍ അച്ചു കുത്തിയ വലിയ പാടുകള്‍ . വന്നാലുടന്‍ " അനിയോ , സോപ്പ് പെട്ടി ഇവിടിരിക്കട്ടെ , ഞാന്‍ ഇപ്പൊ വരാം ..." പിന്നെ സ്കൂളിന്റെ പടി കയറി പോവുന്നത് കാണാം . പ്രസന്ന ചേച്ചിയെ കാണാന്‍ പോവുന്നതാനെന്നു കുറെ കഴിഞ്ഞാണ് എനിക്ക് മനസ്സിലാവുന്നത് . പ്രസന്ന ചേച്ചിയും അനിയത്തിയും വേറെ കുറെ പിള്ളേര് സെറ്റും പശുവിനു പോച്ച ( തീറ്റ ) പറിക്കാന്‍ വട്ടമോടി സ്കൂളിന്റെ താഴെയുള്ള പറമ്പുകളില്‍ എന്നും നാല് മണി കഴിഞ്ഞു വരും . കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് രവി ചേട്ടന്‍ പ്രസന്ന ചേച്ചിയെ ക്കാണാന്‍ ആണ് സ്കൂളിലേക്ക് പോവുന്നതെന്ന് മനസ്സിലായത്‌ . ഒരു ദിവസം രവി ചേട്ടനെ പറഞ്ഞ സമയം കഴിഞ്ഞും കാണാതിരുന്നപ്പോള്‍ ഞാന്‍ സ്കൂള്‍ വരെ പോയി തിരക്കാമെന്ന് വിചാരിച്ചു , അങ്ങിനെയാണ് സ്കൂളിന്റെ മുന്‍പിലെ ബദാം മരത്തില്‍ ചാരിയിരുന്നു പ്രസന്ന ചേച്ചിയോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന രവി ചേട്ടനെ ആദ്യമായി കാണുന്നത് . അതായിരുന്നു അവരുടെ പതിവ് . " എടീ പ്രസന്നെ ... എടീ കൊച്ചെ .. പെണ്ണെ നേരം ഇരുട്ടി...വേഗം വാ പെണ്ണെ ." എന്ന് പ്രസന്ന ചേച്ചിയുടെ അമ്മ നീട്ടി അക്കരെ നിന്ന് വിളിക്കുന്നത്‌ വരെ ഇവരുടെ പ്രേമസല്ലാപം തുടരും . അന്ന് ഇന്നത്തെ പോലെ സദാചാര പോലീസ് വന്നു അവരെ പിടികൂടുകയോ വിചാരണ ചെയ്യാലോ ഒന്നും ഇല്ല . അവര്‍ തമ്മില്‍ സ്നേഹമാണെന്ന് ഏറെക്കുറെ അവിടുത്തെ സ്ഥലവാസികള്‍ക്കൊക്കെ അറിവുണ്ടായിരുന്നു . ഒരു കുട്ടിയായിരുന്ന എനിക്ക് ഇവര്‍ക്ക് ഇത്രയധികം വര്‍ത്തമാനം പറയാന്‍ എന്താ ഉള്ളത് ? എന്ന ഒരു അത്ഭുതമേ ഉണ്ടായിരുന്നുള്ളൂ .

ഞാന്‍ ആറിലും ഏഴിലും ഒക്കെ ആയിരുന്നപ്പോള്‍ മുതല്‍ അവരുടെ പ്രേമ കഥകളും കണ്ടുമുട്ടലുകളും ഒക്കെ കണ്ടും കെട്ടും ഒക്കെ നിത്യപരിചയം ആയി . സത്യത്തില്‍ പ്രസന്ന ചേച്ചിയുടെ കുടുംബത്തേക്കാള്‍ പേരും പെരുമയും ഒക്കെയാണ് രവി ചേട്ടന്റെ കുടുംബം . രവിച്ചേട്ടനെ കാണാനും അങ്ങിനെതന്നെ . പനംതിട്ട കാവില്‍ വിളക്കു കത്തിക്കാന്‍ വരുമ്പോഴും പരയിരുകാല അമ്പലത്തില്‍ താലപ്പൊലി എടുക്കാന്‍ വരുമ്പോഴും ഒക്കെ ഹാഫ് സാരി ചുറ്റി വരുന്ന പ്രസന്ന ചേച്ചി ഒരു സുന്ദരി തന്നെയാണ് . അവര്‍ തമ്മില്‍ നല്ല ചേര്‍ച്ചയാണെന്ന് ഭവാനി ചേച്ചിയും എന്നോട് പറയുമായിരുന്നു . മിക്കപ്പോഴും ഭവാനി ചേച്ചി രവി ചേട്ടനെ പിടിച്ചു നിര്‍ത്തി " അവിടെ നില്ലടാ ചെറുക്കാ ... നീ ആരെ കാണാന്‍ പോവാന്നൊക്കെ എനിക്കറിയാം ... ആ പ്രസന്നെയല്ലെടാ .... വീട്ടില്‍ പറഞ്ഞോട ? എന്നാടാ കല്യാണം .." എന്നൊക്കെ ചോദിക്കുമായിരുന്നു . രവി ചേട്ടന്‍ ആവട്ടെ " ഓ പോ ചേച്ചി ... അതിനു എനിക്ക് പ്രായം ആയില്ലല്ലോ .." എന്ന് പറഞ്ഞു നാണത്തോടെ സ്പീഡില്‍ നടക്കും .

പ്രസന്ന ചേച്ചിയുടെ വീട്ടില്‍ വലിയ സ്ഥിതി ഒന്നുമില്ല . കൃഷിയും പശുവിനെ വളര്‍ത്തലും ഒക്കെ ആയി തട്ടി മുട്ടി കഴിഞ്ഞു കൂടുന്നു . പ്രസന്ന ചേച്ചി പത്തില്‍ തോറ്റു പിന്നെ പഠിക്കാന്‍ പോയില്ല. അവര്‍ക്കും ചേച്ചിയുടെ പ്രേമം ഒക്കെ അറിയാമെന്നു തോന്നുന്നു . അവരുടെ വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണാവുന്നത്തെ ഉള്ളൂ വട്ടമോടി സ്കൂള്‍ ഉം ബദാം ചുവടും ഒക്കെ . " എന്തോന്നാടീ ആ രവീന്ദ്രനുമായി നിന്ന് ഇത്ര നേരം ഒരു കിന്നാരം പറയാന്‍ ..' എന്നൊക്കെ പ്രസന്ന ചേച്ചിയുടെ അമ്മ വഴക്ക് പറയുമെങ്കിലും സത്യത്തില്‍ ആ അമ്മക്ക് മകളെ ഒരു നല്ല പയ്യന്‍ കെട്ടിക്കൊണ്ടു പോകുമല്ലോ എന്നൊരു ആശ്വാസം ആയിരിക്കും ഉള്ളില്‍

കാലം കടന്നു പോയി , ഞാന്‍ നാട് വിട്ടു മുംബൈയിലും പിന്നെ ഗള്‍ഫ്‌ ലുമൊക്കെ വന്നു പെട്ട് ഈ പ്രണയ കഥകള്‍ എവിടെ വരെ എത്തി എന്ന് തിരക്കാന്‍ എങ്ങിനെയോ മറന്നു പോയി .

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഒരു അവധിക്കാലം , ഞാന്‍ വീട്ടിലെ സിറ്റ് ഔട്ടിലെ മാര്‍ബിള്‍ ബഞ്ചില്‍ ഇരിക്കുകയാണ് . പടിക്കല്‍ ക്കൂടി ഒരു മനുഷ്യന്‍ , താടിയും ജട പിടിച്ച മുടിയും ഒക്കെയായി കീറിപ്പറിഞ്ഞ കൈലിയും ഉടുത്തു നടന്നു പോവുന്നു . ഏതോ ഭ്രാന്തനായിരിക്കും , അമ്മയാണ് പറഞ്ഞത് " അതാ രവീന്ദ്രനാ .. വട്ടാ .... ഇങ്ങനെ അലഞ്ഞു നടക്കുകയാ ..."
എനിക്ക് വിശ്വസിക്കാന്‍ ആകാത്ത വിധം ആ മനുഷ്യന്‍ മാറിയിരുന്നു . തോളിലെ അച്ചു കുത്തിയ പാട് ഒഴിച്ച് തിരിച്ചറിയാന്‍ ഒരടയാളവും ഇല്ല . ആ വിരിഞ്ഞ നെഞ്ചും ഉറച്ച മസിലുകളും എല്ലാം എവിടെ ... ഈശ്വരാ .. ഇതെന്തൊരു കൊലമാണ് ?'

" അമ്മെ ഇയാള്‍ കല്യാണം കഴിച്ചോ ? "
" വട്ടന് ആരെങ്കിലും പെണ്ണ് കൊടുക്കുമോ ?"

ആ അവധിക്കാലം ഞാന്‍ രവിച്ചേട്ടനെ പലതവണ കണ്ടു . വിശ്വസിക്കാന്‍ പ്രയാസം ഉണ്ടായിരുന്നു എങ്കിലും അടുത്ത് നിന്ന് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി , അതെ അയാള്‍ പഴയ രവി ചേട്ടന്‍ തന്നെ . ചിലപ്പോള്‍ " അനിയോ " എന്ന് മാത്രം ഒന്ന് വിളിക്കും , മൌനമാണ് . ആരോടും മിണ്ടാതെ ഇങ്ങനെ അലഞ്ഞു നടക്കും . ശാപം കിട്ടിയ ജന്മം പോലെ !

ഒരു ദിവസം ഞാന്‍ ഒരാള്‍ വരുന്നത് കാത്തു മുളനില്‍ക്കുന്നതില്‍ മുക്കിനു സീ പീ എന്‍ ബസ്സ് വരുന്നതും കാത്തു നില്‍ക്കുകയാണ് . രവിച്ചേട്ടന്‍ എതിര്‍ വശത്ത് ഒരു സര്‍വേ കല്ലില്‍ കുത്തി ഇരിക്കുന്നു . കുളിച്ചിട്ടു നാളുകള്‍ ആയിക്കാണും . ആ വസ്ത്രത്തിന്റെ ദുര്‍ഗന്ധം കാറ്റില്‍ ഇങ്ങു വരെ എത്തുന്നുണ്ട് .

" ബീഡിയുണ്ടോ അനിയാ "
പുക വലിക്കാത്ത എന്റെ കയ്യില്‍ എവിടെയാണ് ബീഡിയും സിഗരറ്റും , ഞാന്‍ എന്തെങ്കിലും ഒന്ന് പറയുന്നതിന് മുന്‍പ് തന്നെ ആ റോഡില്‍ ആരോ വലിച്ചെറിഞ്ഞ ഒരു ബീഡിക്കുറ്റി അയാള്‍ പെറുക്കിയെടുത്തു . പിന്നെ കത്തിച്ചു വലിച്ചു .

സീ പീ എന്‍ ബസ്‌ വന്നു നിന്ന് , ബസില്‍ വന്നിറങ്ങിയ എന്റെ പഴയ ചങ്ങാതിയെ സ്വീകരിച്ചു തിരികെ നടക്കാന്‍ തുടങ്ങുകയായിരുന്നു .
" അനിയോ .. അറിയുമോ '
ആ സ്തീശബ്ദം കേട്ട് തിരിഞ്ഞു നോക്കി , പ്രസന്ന ചേച്ചി , കൂടെ രണ്ടു പെണ്‍കുട്ടികളും , എന്തൊരു മാറ്റം , വല്ലാതെ തടിച്ചിരിക്കുന്നു . " അനിയന്‍ ഇപ്പൊ എവിടാ .. സൌദിയിലാ ...കല്യാണം കഴിഞ്ഞു എന്നൊക്കെ ഞാന്‍ അറിഞ്ഞു , എന്റെ ഭര്‍ത്താവും സൌദിയിലാ.. ദാമാമിലാ ."
കുശലം പറഞ്ഞു പിരിയാന്‍ നേരത്ത് പ്രസന്ന ചേച്ചിയുടെ ഇളയ കുട്ടി തിരിഞ്ഞു നില്‍ക്കുകയാണ് .
" അമ്മെ ആ ഇരിക്കുന്നത് പ്രാന്തനല്ലേ ? "
" നടക്കു പിള്ളേരെ .. അവിടെയും ഇവിടെയും വായി നോക്കാതെ ..."
കുട്ടികളെ ആട്ടിതെള്ളി മുന്‍പോട്ടു നടന്ന പ്രസന്ന ചേച്ചി ഒന്ന് തിരിഞ്ഞു നോക്കിയോ ആ ഭ്രാന്തനെ ...

ഏയ്‌ ,, എനിക്ക് വെറുതെ തോന്നിയതായിരിക്കും .

Monday 7 May 2012

തൂവല്‍ സ്പര്‍ശം

 
"അമ്മേ, നാളെ പഠിത്തം ഇല്ലല്ലോ , ഞാന്‍ പൊടിയമ്മ അപ്പച്ചിയുടെ കൂടെ വട്ടയത്തില്‍ പൊയ്ക്കോട്ടെ? നാളെ കഴിഞ്ഞു ഇങ്ങു വരാം "
"പോ ചെറുക്കാ അപ്പുറത്ത് .. കണ്ടടം തോറും തെണ്ടി നടക്കാന്‍ ഒരു അസത്ത് ചെറുക്കന്‍ ..."
പൊടിയമ്മ അപ്പച്ചിയുടെ മുഖം വാടി, അമ്മക്ക് അച്ഛന്റെ സ്വന്തം സഹോദരിയായ നളിനി അപ്പച്ചിയെയോ അര്‍ദ്ധ സഹോദരിയായ പൊടിയമ്മ അപ്പച്ചിയോ ഒന്നും അത്ര പിടുത്തമല്ല , കാരണം അമ്മ അറിയാതെ അച്ചന്റെയടുത്തു സഹായങ്ങള്‍ ചോദിക്കാന്‍ ഈ അപ്പച്ചിമാര് വീട്ടില്‍ വരുന്നതും അവര്‍ക്ക് അച്ഛന്‍ സഹായങ്ങള്‍ ഒക്കെ ചെയ്യുന്നതും ഒന്നും അമ്മക്ക് പിടിക്കില്ല . പക്ഷെ ഞാന്‍ അച്ഛന്റെ ഭാഗത്താ, അന്ന് പട്ടാളക്കാരനായ അച്ഛനോടല്ലാതെ ആരോട് എന്റെ അപ്പച്ചിമാര്‍ സഹായം ചോദിക്കും ?.
പൊടിയമ്മ അപ്പച്ചിയെ കല്യാണം കഴിച്ചു അയച്ചിരിക്കുന്നത് ഒരു കാലത്ത് വിഷ ചികിത്സക്ക് പേരുകേട്ട വട്ടയത്തില്‍ എന്നൊരു പ്രസിദ്ധ തറവാട്ടിലാണ് . പക്ഷെ തറവാട് പഴയ പ്രതാപം ഒക്കെ മങ്ങി കൃഷിയും ചില്ലറ വിഷ ചികിത്സയും ഒക്കെ ആയി തട്ടി മുട്ടി മുന്നോട്ടു പോവുന്നു . പൊടിയമ്മ അപ്പച്ചിയുടെ ഭര്‍ത്താവ് ജനാര്‍ദന്‍ അമ്മാവന്‍ കണ്ടാല്‍ പേടിച്ചു പോവുന്ന ഒരു കൊമ്പന്‍ മീശയും വെച്ച് ചില്ലറ കള്ളുകുടിയും ചട്ടമ്പിത്തരവും ഉത്സവം കലക്കലും ഒക്കെ ആയി നാട്ടില്‍ വിലസും . എന്നാലും എന്നെ വലിയ കാര്യം ആണ് . പാറപ്പാട്ടെ ഉത്സവത്തിന്‌ തലയില്‍ കെട്ടും കെട്ടി മുണ്ടും മടക്കി കുത്തി ചീത്തയും വിളിച്ചു നില്‍ക്കുന്ന ജനാര്‍ദന മാമന്‍ എന്നെ എപ്പോ കണ്ടാലും കപ്പലണ്ടിയോ ഗ്യാസ് മുട്ടായിയോ ഒക്കെ വാങ്ങി തന്നിട്ട് " അനിയന്‍ മോനെ ഞാന്‍ പിശകി നില്‍ക്കുവാന്നു അപ്പച്ചിയോടു പറയണ്ടാ , കേട്ടോ "

വട്ടയത്തില്‍ എപ്പോ ചെന്നാലും നൂറു തരം പണികളുമായി ഓടി നടക്കുന്ന പൊടിയമ്മ അപ്പച്ചീയേ മാത്രമേ കാണാന്‍ ആവൂ , നെല്ല് പുഴുക്കും ചീനി അരിയലും പശുവിനെ കറക്കലും മരുന്നു അരക്കലും എന്ന് വേണ്ട അപ്പച്ചിയുടെ കൈയ്യും നോട്ടവും ചെല്ലാത്ത ഒരു പണിയും ഇല്ല . എന്നെ കൂടെ കൊണ്ട് നടക്കും , പൊടിയരി കഞ്ഞി പാലൊഴിച്ചു പ്ലാവില കുമ്പിള്‍ കുത്തി എനിക്ക് കുടിക്കാന്‍ തരും . ആ കഞ്ഞി കുടിക്കാന്‍ മാത്രം എത്ര തവണ ആണ് അമ്മ അറിയാതെ ഞാന്‍ വട്ടയത്തില്‍ പോയിരിക്കുന്നത് . തിരികെ വീട്ടില്‍ എത്തുമ്പോള്‍ അടി ഉറപ്പാണെന്ന് മാത്രം .അടി കിട്ടിയാലെന്താ പാല്‍ക്കഞ്ഞി കുടിച്ചില്ലേ ?
വട്ടയത്തില്‍ അപ്പച്ചി വന്നതിനു ശേഷം മുടങ്ങിപ്പോയ വിഷ ചികിസ വീണ്ടും പൊടി തട്ടി എടുത്തു . പാമ്പ് കടിച്ചോ എലി കടിച്ചോ തേള്‍ കടിച്ചോ ചിലന്തി കടിച്ചോ എത്തുന്ന രോഗികള്‍ അവിടെ താമസിച്ചു മരുന്നും ഭക്ഷണവും ഒക്കെ കഴിച്ചു സുഖമായിട്ടു പോവും . ഉഗ്ര വിഷമുള്ള പാമ്പുകള്‍ കടിച്ച രോഗികള്‍ വീട്ടു പടിക്കല്‍ വെച്ച് തന്നെ മരിച്ചു വീണിട്ടുണ്ട് . ചിലപ്പോള്‍ അത്യാവശ്യം മരുന്ന് കൊടുത്തു തിരുവല്ല സായിപ്പിന്റെ ആശുപത്രിയിലേക്ക് പറഞ്ഞു വിടും . വിഷ ചികിത്സക്ക് വേണ്ട പച്ച മരുന്നുകള്‍ എല്ലാം വട്ടയത്തിലെ പറമ്പില്‍ തന്നെ വളരുന്നുണ്ട്‌ . ഇതെല്ലാം അപ്പച്ചി കണ്ടും കെട്ടും പഠിച്ചു എടുത്തതാണ് . അങ്ങിനെ അപ്പച്ചി വന്നതിനു ശേഷം ആ തറവാട്ടില്‍ വീണ്ടും മുട്ടില്ലാതെ കഴിയാനുള്ള വഴി തെളിഞ്ഞു .
നാലാം ക്ലാസ്സ് കഴിഞ്ഞ ഒരു അവധിക്കാലം , രാവിലെ എഴുനേറ്റപ്പോള്‍ എന്റെ തോളില്‍ ഒരു ചെറിയ വട്ടത്തില്‍ കുരുക്കള്‍ പൊങ്ങിയത് പോലെ , കൊച്ചു ചെറുക്കന്‍ സ്വാമിയാണ് എട്ടു കാലി വിഷം ആണോ എന്ന് സംശയം പറഞ്ഞത് . അമ്മ ഉടനെ തന്നെ വട്ടയത്തിലേക്ക് കൊണ്ട് പോവാന്‍ കൊച്ചു ചെറുക്കന്‍ സ്വാമിയോടെ പറഞ്ഞതോടെ എന്റെ സന്തോഷം അടക്കാന്‍ വയ്യാതായി . എത്ര നാളത്തെ ആഗ്രഹമാണ് വട്ടയത്തില്‍ ഒന്ന് താമസിക്കാന്‍ , വട്ടയത്തില്‍ എത്തിയ പാടെ അപ്പച്ചി " എടാ അനിയന്‍ മോനെ ഇനി ഞാന്‍ ഒരു മാസത്തേക്ക് നിന്നെ വിടില്ല , ഇനി എന്റെ മോനെ ഞാന്‍ ഒന്ന് വളര്‍ത്തി നോക്കട്ടെ , ഇത് എട്ടുകാലിയാ " അപ്പച്ചി എന്നേം കൊണ്ട് പറമ്പില്‍ ആകെ ചുറ്റി നടന്നു പലതരം ഇലകള്‍ പറിച്ചു ഒരു ചെറിയ കല്ലില്‍ കാടിവെള്ളത്തില്‍ അരച്ച് നീളമുള്ള ഒരു കോഴി തൂവല്‍ കൊണ്ട് എന്റെ തോളിലെ കുരുക്കള്‍ നിറഞ്ഞ ആ വൃത്തം ആകെ മെല്ലെ ആ മരുന്ന് പുരട്ടി തന്നു . അങ്ങിനെ ദിവസം മൂന്നു നേരം . ആഹാരത്തില്‍ ചില പത്യവും . അപ്പച്ചിക്ക് അടുക്കള പണിയും ചികിത്സയും മരുന്ന് അരക്കലും എല്ലാം എന്നെ നോക്കുന്നതിനിടെ നടത്തും . ഒരാഴ്ച കഴിഞ്ഞപ്പോഴേ കുരുക്കളും പാടുകളും ഒക്കെ മാറി , പക്ഷെ അപ്പച്ചി എന്നെ വളര്‍ത്താന്‍ കിട്ടിയ അവസരം എങ്ങിനെ നീട്ടിയെടുക്കാം എന്ന മട്ടില്‍ , എനിക്കാണെങ്കില്‍ ഇത്രയും സന്തോഷം നിറഞ്ഞ ഒരു കാലം ഉണ്ടായിട്ടില്ല . അപ്പച്ചിയുടെ സ്വന്തം മക്കളെ നോക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ആണ് എന്റെ കാര്യത്തില്‍ . ഇതിനിടെ കൊച്ചു ചെറുക്കന്‍ സ്വാമി രണ്ടു തവണ വന്നു വെറും കൈയ്യോടെ മടങ്ങി .അങ്ങിനെ പത്തിരുപതു ദിവസത്തെ ചികിത്സയും സുഖവാസവും കഴിഞ്ഞു മടങ്ങാന്‍ നേരത്ത് അപ്പച്ചി എനിക്ക് കഴിക്കാന്‍ ഉണ്ണി അപ്പവും ഉപ്പേരിയും ഒക്കെ പൊതിഞ്ഞു തന്നു . ഒരിക്കലും മറക്കാന്‍ ആവാത്ത ആ ദിവസങ്ങള്‍ , വീട്ടില്‍ എത്തിയ ഉടന്‍ അമ്മയുടെ ശകാരം കാരണം ഉണ്ണിയപ്പത്തിന്റെ മധുരം കുറഞ്ഞോ എന്നൊരു സംശയം .

പിന്നെ എത്രയോ തവണ വട്ടയത്തില്‍ പോയിരിക്കുന്നു , മുംബയില്‍ പഠിക്കാന്‍ പോയപ്പോഴും ഗള്‍ഫില്‍ പോയപ്പോഴും ഒക്കെ അപ്പച്ചി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ട് . അവധിക്കു നാട്ടില്‍ വരുമ്പോഴെല്ലാം വട്ടയത്തില്‍ പോകാതെ എനിക്ക് സമാധാനം ഇല്ല , അപ്പച്ചിക്ക് എന്തെങ്കിലും ഒരു പൊതി കയ്യില്‍ വെച്ച് കൊടുത്തില്ലെങ്കില്‍ എനിക്ക് ശാന്തി കിട്ടില്ല .

അഞ്ചു കൊല്ലം മുന്‍പാണെന്ന് തോന്നുന്നു , ഞാന്‍ അന്ന് ഹൈദരാബാദില്‍ ആണ് . നല്ല ജോലി തിരക്ക് ഉള്ള സമയം . അച്ഛന്റെ ഫോണ്‍ വന്നു " എടാ പൊടിയമ്മക്ക് നട്ടെല്ലിനു കണ്ണി അകന്നു പോവുന്ന അസുഖം ആണെന്ന് പറയന്നു , അമൃതയില്‍ കൊണ്ട് പോയി , ഇപ്പൊ വട്ടയത്തില്‍ തിരികെ വന്നു , കിടപ്പാ , നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു "
എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി , സത്യത്തില്‍ കണ്ടിട്ട് ഇപ്പൊ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞിരിക്കുന്നു , അരീക്കര പോയപ്പോഴൊന്നും ഓരോ തിരക്ക് കാരണം പോയില്ല, എനിക്കാണെങ്കില്‍ അലൊക്കൊഴിഞ്ഞിട്ടു പതിയാന് കല്യാണം ഇല്ല എന്ന മട്ടിലുള്ള ജോലിയും .

നാട്ടില്‍ എത്തി നേരെ വട്ടയത്തിലെക്ക് പോയി , ആരെയും കാണുന്നില്ല , വാതില്‍ എല്ലാം മലര്‍ക്കെ തുറന്നിട്ടിരുന്നു , അപ്പച്ചി എവിടെ , അടുക്കളയില്‍ ഇല്ല , അകത്തെ മുറികളില്‍ ഒന്നും ഇല്ല , വെറുതെ പുറത്തിറങ്ങി പറമ്പിലേക്ക് നോക്കിയപ്പോള്‍ ദാ അപ്പച്ചി നിന്ന് കരിയില തൂക്കുന്നു , അറയില്‍ ഒരു ബെല്‍റ്റും ഉണ്ട് . " എന്റെ അനിയന്‍ മോനെ .. എത്ര നാളായാടാ ഇങ്ങോട്ട് കേറിയിട്ടൂ.. " അപ്പച്ചി പരാതി കെട്ടുകള്‍ തുറന്നപ്പോഴും എനിക്ക് ഉള്ളില്‍ ആധി ആയിരുന്നു , ഞാന്‍ അപ്പച്ചിയുടെ സ്കാന്‍ ഒക്കെ വാങ്ങി നോക്കി , സത്യമാണ് , അപ്പച്ചിയുടെ നട്ടെല്ലുകള്‍ കാലപഴക്കം ബാധിച്ചപോലെ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു . എങ്ങിനെയാണ് അപ്പച്ചിക്ക് നേരെ നില്‍ക്കാന്‍ സാധിക്കുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു .

" എന്റെ മോനെ അപ്പച്ചി ഒരു ധൈര്യത്തിന് അങ്ങ് നടക്കുവാ , കട്ടിലില്‍ നിന്ന് എഴുന്നെല്കാന്‍ വയ്യായിരുന്നു ., ഏതായാലും നീ അപ്പച്ചിയെ കാണാന്‍ വന്നല്ലോ , ഇനി ചത്താലും ഒന്നുമില്ല "
" അപ്പച്ചി എന്തൊക്കെയാ ഈ പറയുന്നേ , അപ്പച്ചി നോക്കിക്കോ , എന്നെ വീണ്ടും ഒരു ചിലന്തി കടിക്കും , പിന്നെയും ഞാന്‍ അപ്പച്ചിയുടെ കൂടെ വന്നു ഇവിടെ ഒരു മാസം താമസിക്കും , അപ്പച്ചി ആ കോഴി തൂവല് വെച്ച് എനിക്ക് ആ മരുന്ന് പിന്നെയും പുരട്ടി തരും , പിന്നെ എന്റെ കൈയീല് ഇരിക്കുന്ന ഈ കുന്ത്രാണ്ടം ഇല്ലേ , മൊബൈല്‍ അത് ഞാന്‍ ആ പറമ്പിലോട്ടു ഒരു ഏറു കൊടുക്കും "

" നീ പോടാ , നീ എന്നാ അപ്പച്ചിയോടു ഇങ്ങനെ കള്ളം പറയാന്‍ പഠിച്ചത് ? നിനക്ക് ഇവിടെ വന്നു താമസിക്കാന്‍ ചിലന്തി കടിക്കണോ , ഇത് നിന്റെ വീടല്ലേ , നീ എത്രയാ ഇവിടെ ഓടിക്കളിച്ചത് ?"

പോവാന്‍ നേരത്ത് അപ്പച്ചിയുടെ കാലില്‍ തൊട്ടു നിറുകയില്‍ വെച്ച് ഞാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ അപ്പച്ചിയുടെ നിറഞ്ഞ കണ്ണിലേക്കു നോക്കി ,
" എന്റെ മോനെ അപ്പച്ചിക്ക് ഇപ്പൊ ഒന്നും വേണ്ട , എന്റെ മക്കള്‍ രണ്ടു പേരും എന്നെ നന്നായി നോക്കുന്നുണ്ട് , എന്നാലും എനിക്ക് എന്റെ അനിയന്‍ മോനെ കാണണം എന്ന് പറയുമ്പോള്‍ നീ ഇതുവഴി ഒന്ന് വരണം , അപ്പച്ചിക്ക് അത് മതി "

" അപ്പച്ചി ഇനിയും ഒരു ഇരുപത്തഞ്ചു വര്ഷം ഇതുപോലെ ഇരിക്കും , ഞാന്‍ പോട്ടെ അപ്പച്ചി "

കാറില്‍ കയറി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അപ്പച്ചി എന്നെ തന്നെ നോക്കി വാതില്‍പടിയില്‍ നില്ല്കുന്നു .
പൊടിയമ്മ അപ്പച്ചിയുടെ ഈ സ്നേഹം വിവരിക്കുവാന്‍ ഈ ഭൂമി മലയാളത്തില്‍ ഒരു വാക്കേ എനിക്കറിയൂ

തൂവല്‍ സ്പര്‍ശം !

Thursday 3 May 2012

പേരുദോഷം

 
"ഒരു പേരില്‍ എന്തിരിക്കുന്നു ?"
എന്ന് ഷേക്സ്പിയര്‍ മനോഹരമായി പറഞ്ഞു വെച്ചിട്ടും അതൊന്നും കേള്‍ക്കാനോ മനസ്സിലാക്കാനോ കഴിവില്ലാത്ത ഒരു പ്രായത്തില്‍ അച്ഛനും അമ്മയും എനിക്കിട്ട പേര് മഹാ മോശമായ ഒന്നാണെന്ന് ഞാന്‍ ധരിച്ചു വെച്ചിരുന്നു . സ്കൂള്‍ കാലയളവില്‍ സ്വന്തം പേരിനേക്കാള്‍ ഇരട്ട പേരുകള്‍ ആയിരുന്നു കുപ്രസിദ്ധം. മിക്ക ചങ്ങാതിമാര്‍ക്കും ഒരു ഇരട്ടപ്പേര്‍ കണ്ടു പിടിക്കുന്നതിലും ആ പേരുകള്‍ എങ്ങിനെയും സ്കൂള്‍ മുഴുവന്‍ പ്രസിദ്ധമാക്കുന്നതിലും ആയിരുന്നു എന്റെ വിരുതു മുഴുവന്‍ . " വൃകോദരന്‍ , ചകോരന്‍ , ഹനുമാന്‍ , ബിംബിസാരന്‍ , ഘടോല്‍കച്ചന്‍ , ചുട്ടി, വെട്ടു പോത്ത് എന്ന് വേണ്ട വെറൈറ്റി ഉള്ള ഒരു പാട് പേരുകള്‍ സ്കൂള്‍ ജിവിതത്തില്‍ ഇപ്പോഴും ഓര്‍മിക്കുന്നുണ്ട് . എനിക്ക് വേറെ ഇരട്ട പ്പേരുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും എന്റെ അതെ പേരുള്ള ഒരു തെങ്ങ് കയറ്റക്കാരന്‍ അരീക്കര ഉണ്ടായിരുന്നത് ആണ് വിന ആയതു , മുളക്കുഴ സ്കൂള്‍ വിടാന്‍ നാല് മണിക്കുള്ള ബെല്ലടിക്കുന്നതും സ്കൂള്‍ വിട്ടു ഓടുന്നതിന് മുന്‍പ് " ഡാ സോമരജാ , നാളെ തേങ്ങാ വെട്ടാന്‍ വരണേ .." എന്ന് പറഞ്ഞു കുറെ എണ്ണം തലയ്ക്കു ഞോടിയിട്ട് ഒരോട്ടമാണ് . ' നീ പോടാ വൃകോദരാ " എന്ന് നീട്ടി തിരിച്ചു വിളിക്കുന്നത്‌ ചിലപ്പോള്‍ എശുകയും ഇല്ല . അങ്ങിനെ " സോമരാജന്‍ ' എന്ന അറുബോറന്‍ പേര് ഉണ്ടാക്കുന്ന നാണം മറക്കാന്‍ കുറെ പാടുപെട്ട ഒരു കാലം കടന്നു മുംബയില്‍ എത്തിയതോടെയാണ് എന്റെ പേര് സര്‍ നെയിം വെച്ച് തുടങ്ങണം എന്ന നിബന്ധന അവിടുത്തെ എഞ്ചിനീയറിംഗ് കോളേജ് മുതല്‍ തുടങ്ങി വെച്ചത് . അങ്ങിനെ വെറും സോമരാജന്‍ എസ് എന്ന പേര് നീട്ടി സോമരാജന്‍ പണിക്കര്‍ എന്നായി . അതില്‍ പുതിയ ഒരു രക്ഷ ഞാന്‍ കണ്ടു പിടിച്ചു , മുംബയിലെ മറാത്തി പേരുകളില്‍ ഒരുപാട് " കര്‍" ഉണ്ട് , പട്കര്‍ , പട്നിക്കര്‍, തെണ്ടുല്‍കര്‍ , കേല്‍ക്കര്‍ , അങ്ങിനെ പണിക്കര്‍ ഒരു സുഖമുള്ള പേരാണെന്നും സുഹുത്തുക്കള്‍ സോമരാജന്‍ എന്നത് ചുരുക്കി സോം എന്ന് മാത്രം വിളിക്കാന്‍ തുടങ്ങിയതും എന്റെ പേരിന്റെ " സുഖക്കേട്" കുറെയൊക്കെ പരിഹരിച്ചു .

മുംബയില്‍ വര്ളി എന്ന സ്ഥലത്തെ മനോഹരമായ ഒരു കടല്‍ത്തീരത്ത് ആയിരുന്നു ഞാന്‍ പഠിച്ച വാട്ടുമുല്‍ എഞ്ചിനീയറിംഗ് കോളേജ് , ഞങ്ങള്‍ക്ക് മെക്കാനിക്സ് പഠിപ്പിക്കാന്‍ ഒരു ഡോ. ചാര്‍ എന്നൊരു പ്രൊഫസര്‍ ഉണ്ടായിരുന്നു . അദ്ദേഹം അമേരിക്കയില്‍ പഠിച്ചു അവിടെ വളരെക്കാലം പ്രൊഫസര്‍ ആയിരുന്നു , പിന്നീട് മുംബയില്‍ ഞങ്ങളുടെ കോളേജില്‍ എത്തിയതാണ് . ആദ്യ ദിവസം തന്നെ ഹാജര്‍ വിളിച്ചപ്പോള്‍ അദ്ദേഹം എന്റെ പേര് കേട്ടതും " ഐ കാന്‍ നെവെര്‍ ഫോര്‍ഗെറ്റ്‌ യുവര്‍ നെയിം പണിക്കര്‍ , " എന്ന് പറഞ്ഞത് സത്യത്തില്‍ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു . എന്റെ കുഗ്രാമത്തില്‍ നിന്നും പലതരം അപഹര്‍ഷതാ ബോധവുമായി ഇവിടെയെത്തിയ എനിക്ക് ഡോ . ചാര്‍ ന്റെ വാക്കുകള്‍ അമൃത് ചൊരിയുന്ന അനുഭവം ആയി .

എന്തിനു പറയുന്നു നാട്ടിലെ സ്കൂളില്‍ നിന്നും " തേങ്ങാ വെട്ടുകാരന്റെ " ഓര്മ നിറയുന്ന എന്റെ പേര് ഡോ . ചാര്‍ ഓരോ ദിവസം കഴിയും തോറും എന്തെങ്കിലും ഒരു പ്രശംസാ വചനം കൊണ്ട് പ്രസിദ്ധമാക്കി തന്നു . " യുവര്‍ ഗ്രേറ്റ് ഫാമിലി ഫ്രം സൌത്ത് " എന്നൊക്കെ ഡോ . ചാര്‍ ഉറക്കെ ക്ലാസ്സില്‍ പറയുമ്പോള്‍ അദ്ദേഹത്തിനു ഈ പണിക്കര്‍ ഇത്ര പ്രിയപ്പെട്ടതാവാന്‍ എന്താണ് കാരണം എന്നുള്ള ഇന്റെ ജിജ്ഞാസ നാള്‍ക്കു നാള്‍ വര്‍ധിച്ചു കൊണ്ടേയിരുന്നു . ഒരു ദിവസം ഹാജര്‍ വിളിച്ചു തീര്‍ന്ന ഉടന്‍ അദ്ദേഹം പണിക്കര്‍ പ്രേമത്തിന്റെ രഹസ്യം ക്ലാസ്സില്‍ എല്ലാവരോടുമായി പങ്കു വെച്ചു. പണിക്കര്‍ അദ്ദേഹം ഉപരി പഠനത്തിനു അമേരിക്കയില്‍ എത്തിയ കാലത്തേ വീട്ടുടമസ്ഥന്‍ ആയിരുന്നു . ഈ പണിക്കരുടെ വീട്ടില്‍ അദ്ദേഹം അഞ്ചു കൊല്ലത്തോളം വാടകയ്ക്ക് താമസിച്ചു . അദ്ദേഹത്തിനെ ഒരു മകനെപ്പോലെ ഈ പണിക്കര്‍ സംരക്ഷിച്ചു , മിക്ക ദിവസവും ഭക്ഷണം പണിക്കരുടെ വീട്ടില്‍ നിന്ന് , പഴയ ഒരു കാര്‍ സൌജന്യമായി നല്‍കി , അങ്ങിനെ യുവാവായ ഡോ .ചാറിന് മറക്കാന്‍ പണിക്കര്‍ ആവാത്ത ഒരു വ്യക്തിയായി. അദ്ദേഹം ആ നഗരം വിട്ടു മറ്റൊരു നഗരത്തിലേക്ക് മാറിയിട്ടും ആ ബന്ധം ഇട മുറിയാതെ തുടര്‍ന്നു.

ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു നല്ല മനുഷ്യന്‍ എന്റെ ജീവിതത്തില്‍ എങ്ങിനെയാണ് പ്രകാശം പരത്തുന്നത് എന്ന് ഞാന്‍ സ്വയം അറിഞ്ഞു തുടങ്ങി . ഡോ . ചാര്‍ ആ പേരുള്ള എല്ലാവരും നല്ലവരാണെന്നു വിശ്വസിക്കുന്നു , അങ്ങിനെ പ്രചരിപ്പിക്കുന്നു . എന്റെ പേരില്‍ നിന്നും ആളുകള്‍ നല്ല കാര്യങ്ങള്‍ മാത്രം പ്രതീക്ഷിക്കുന്നു എന്ന തോന്നല്‍ തന്നെ എന്നെ നല്ലവന്‍ ആക്കാന്‍ ഉപകരിക്കും എന്ന് എനിക്ക് തോന്നി .
ഞാന്‍ വാട്ടുമല്‍ വിടുന്നത് വരെ ഡോ .ചാര്‍ എനിക്ക് ഹൃദയാലുവും വഴികാട്ടിയും ആയ ഒരു നല്ല ഗുരുനാഥന്‍ ആയി . ഓരോ തവണ കാണുമ്പോഴും ഏതെങ്കിലും ഒരു അമേരിക്കയിലെ പണിക്കര്‍ കഥ അദ്ദേഹം എന്നോട് പറയും . അത്ര വലിയ ആരാധന ആയിരുന്നു ഡോ. ചാറിന് ആ പണിക്കരോട് . അതിന്റെ ഫലം അനുഭവിക്കുന്നതോ അരീക്കരയില്‍ നിന്നും വന്ന ഈ പണിക്കരും.

കോളേജില്‍ നിന്നും കോഴ്സ് തീരാറായ സമയം , ഞങ്ങളുടെ യാത്ര അയപ്പ് ദിവസം എത്തി , ഡോ ചാര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് , ഞാന്‍ ചെറിയ കുശലം പറഞ്ഞു അടുത്ത് കൂടി
" സര്‍ , സാറിന്റെ ഈ പഴയ വീട്ടുടമസ്ഥന്‍ പണിക്കരുടെ മുഴുവന്‍ പേര് എന്തായിരുന്നു ?"
" ഡിയര്‍ പണിക്കര്‍ , അദ്ദേഹം നിങ്ങളെ പ്പോലെ ഒരു ക്രിസ്ത്യന്‍ ആയിരുന്നു , തോമസ്‌ പണിക്കര്‍ "
" സര്‍ , പക്ഷെ ഞാന്‍ ക്രിസ്ത്യന്‍ അല്ല , ഹിന്ദു ആണ് "
" ഓ , പക്ഷെ സോം പണിക്കര്‍ ഒരു ക്രിസ്ത്യന്‍ പേര് അല്ലെ ?"
" അല്ല സര്‍, എന്റെ പേര് ചുരുക്കി അങ്ങിനെ ആക്കിയതാ , സര്‍ ഹാജര്‍ വിളിക്കുമ്പോള്‍ കണ്ടു കാണുമല്ലോ സോമരാജന്‍ എന്നത് സോം ആക്കിയന്നെ ഉള്ളൂ '
ഡോ . ചാര്‍ താന്‍ കണ്ട ഏറ്റവും മികച്ച സുഹൃത്തും മനുഷ്യസ്നേഹിയും വീട്ടുടമസ്ഥനും ഒക്കെ ആയ തോമസ്‌ പണിക്കരുടെ കഥകള്‍ വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു .

ഷേക്ക്‌സ്പിയര്‍ പറഞ്ഞത് എത്ര സത്യമാണ് , നമ്മുടെ അമ്മയോ അച്ഛനോ നമ്മുക്ക് ഇട്ട പേര് നല്ലതാക്കെണ്ടതും ആ സല്‍പ്പേര് കളയാതെ സൂക്ഷിക്കേണ്ടതും നമ്മുടെ മാത്രം ജോലിയാണ് . നല്ല വാക്കും ചിന്തയും പ്രവൃത്തിയും കൊണ്ട് തോമസ്‌ പണിക്കരും ഡോ ചാറും നമ്മുടെ ജീവിതം എത്ര മനോഹരമാക്കി .

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ ട്രെയിന്‍ കാത്തു നില്‍ക്കുകയാണ് . ദാ നില്‍ക്കുന്നു 'വൃകോദരന്‍ " , കൂടെ ഭാര്യയും മക്കളും ഉണ്ട് , അയാളുടെ സ്കൂളിലെ ശരിയായ പേര് എത്ര ആലോചിച്ചിട്ടും നാക്കില്‍ വരുന്നില്ല
" താന്‍ വൃകോദരന്‍ അല്ലെ ... മുളക്കുഴ പഠിച്ച ..."
" മുളക്കുഴ പഠിച്ചത് തന്നെ . പക്ഷെ ഞാന്‍ വൃകോദരന്‍ അല്ല ... അല്ല നിങ്ങളെ മനസ്സിലായില്ല്ല ..'
" എടൊ ഞാന്‍ പഴയ തെങ്ങാവെട്ടു സോമരാജന്‍ ..."
" എടാ തേങ്ങാ വെട്ടേ ... നീ വൃകോദരന്‍ മറന്നില്ല അല്ലെ ... "

പേര് എന്തുമാകട്ടെ , നമ്മള്‍ പേരുദോഷം വരുത്താതിരിക്കട്ടെ !