Saturday 29 September 2012

മുംബൈ ! മറക്കാനാവാത്ത ഒരു ഓര്‍മ !

എന്റെ അരീക്കര കഥകളില്‍ എന്നെ പോലെ ഒരു മകനെ വളര്‍ത്താന്‍ പാടുപെട്ടു ശരീരം വിറ്റു ജീവിതം നയിച്ച ഒരു പാവം സ്തീയെപ്പറ്റി എഴുതിയത് ചിലരെങ്കിലും വായിച്ചു കാണുമല്ലോ . രജീടമ്മയുടെ രൂപം എന്റെ മനസ്സില്‍ എന്നും ഒരു വേദനയായി തങ്ങി നിന്നതിനാല്‍ അത്തരം ജീവിതം നയിക്കേണ്ടി വന്ന സ്ത്രീകളെ ഒരിക്കല്‍പ്പോലും കുറ്റപ്പെടുത്താനോ അക്ഷേപിക്കാണോ എനിക്ക് കഴിഞ്ഞിട്ടില്ല .

എന്റെ എഞ്ചിനീയറിംഗ് പഠനത്തിനായി ഞാന്‍ മുംബയില്‍ ബാന്ദ്രയില്‍ ലിങ്കിംഗ് റോഡിലുള്ള നാഷണല്‍ കോളേജു കാമ്പസ്സില്‍ ഉള്ള ഹോസ്റ്റല്‍ ആയിരുന്നു നാല് കൊല്ലം താമസിച്ചത് . കോളേജു ദൂരെ വര്‍ളി എന്ന സ്ഥലത്തും . എങ്കിലും അതെ സ്ഥാപനങ്ങളുടെ കീഴില്‍ ഉള്ള ഒരേ ഒരു ഹോസ്റ്റല്‍ ആണ് ബാന്ദ്രയില്‍ ഞങ്ങളുടേത് . അമീര്‍ഖാന്റെ " ത്രീ ഇടിയട്ട്സ് " നെ കടത്തി വെട്ടുന്ന ഒരു ഹോസ്റ്റല്‍ ജീവിതം ആയിരുന്നു ഞങ്ങളുടേത് . ഞങ്ങളുടെ ബാച്ചില്‍ നിന്നും ആകെ മുപ്പത്തഞ്ചോളം സഹപാഠികള്‍ . എന്റെ ജീവിതത്തിലെ ഈറ്റവും അവിസ്മരണീയമായ കാലം എന്ന് സിസ്സംശയം പറയാവുന്ന കാലം. ആ ഹോസ്റ്റല്‍ ജീവിതം എനിക്ക് ജീവിതത്തിലെ വിലപ്പെട്ട അനുഭവങ്ങള്‍ മാത്രം അല്ല , എക്കലെത്തെയും മികച്ച അനവധി സുഹൃത്തുക്കളെയും തന്നു . കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്നും പലതരം അപഹര്‍ഷതാബോധവുമായി എത്തിയ ഹോസ്റ്റല്‍ ലെ ഏക " മദ്രാസി " ആയിരുന്നു ഞാന്‍ . പക്ഷെ നാല് കൊല്ലത്തെ ഹോസ്റ്റല്‍ ജീവിതവും അവിടെ കിട്ടിയ സുഹൃത്തുക്കളും എന്റെ ജിവിതം മാറ്റി എഴുതി എന്ന് തന്നെ പറയാം.

എനിക്ക് ഒരിക്കലും മറക്കാന്‍ ആവാത്ത ഒരു സുഹൃത്തിനെ പറ്റി ഇന്നെഴുതാം .

അദ്ദ്യ ദിവസം തന്നെ പരിചയപ്പെട്ട സഹപാറി ആണ് ധീരെന്‍ കല്ഘട്ടി എന്ന് മുഴുവന്‍ പേരുള്ള ധീരെന്‍ . അയാളുടെ വേരുകള്‍ ചികഞ്ഞാല്‍ കര്‍ണാടകത്തിലെ ബല്‍ഗാം എന്ന സ്ഥലത്താണ് . അച്ഛന്‍ മഹാരഷ്ട്രയ്ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ . വളരെക്കാലമായി താനേ ജില്ലയില്‍ താമസം. കോളേജില്‍ അവിടെനിന്നും വരാന്‍ പ്രയാസം ആയതിനാല്‍ ഹോസ്റ്റലില്‍ വന്നതാണ് . അന്ന് വര്‍ളി കോളജില്‍ നിന്നും എത്തിയാല്‍ ഉടന്‍ നാഷണല്‍ കോളെജിനു മുന്‍പില്‍ ഉള്ള ഒരു യൂപ്പിക്കാരന്‍ ഭയ്യായുടെ " കട്ടിംഗ് " എന്ന് വിളിക്കുന്ന ഒരു തരം മസാല ചായക്കട ഉണ്ട് . അത് കുടിക്കാന്‍ ഞങ്ങള്‍ വൈകിട്ട് അവിടെ കൂടും . ഒരു ചെറിയ കല്‍ഭിത്തിയില്‍ കയറി ഇരുന്നു വായി നോട്ടവും വെടി പറച്ചിലും ഈ ചായ കുടിയും കഴിഞ്ഞിട്ടേ ഹോസ്റ്റലില്‍ പോവൂ . രണ്ടു റോഡുകള്‍ സന്ധിക്കുന്ന ഒരു സ്ഥലമായതിനാല്‍ ഈ ചായ കുടിക്കാനും അടുത്തുള്ള പാന്‍കാരന്റെ അടുത്തും നാഷണല്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികള്‍ വരുന്ന സാന്‍ഡ്വിച്ചു കാരന്റെ അടുത്തും ഒക്കെ ഇതു സമയവും നല്ല തിരക്കായിരിക്കും . എപ്പോഴും നിറമുള്ള കാഴ്ചയാണ് ഇവിടെ.

വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ എപ്പോഴും ഒരു ഗ്രൂപ്പായി വരുന്നതിനാല്‍ ഭയ്യക്ക് ബള്‍ക്ക് ഓര്‍ഡര്‍ കിട്ടുമെന്ന് ഉറപ്പായതിനാല്‍ അയാള്‍ ഞങ്ങളെ കാണേണ്ട താമസം , പുതിയ മസാല ചായക്ക്‌ വെള്ളം വെക്കും . ഇഞ്ചി , ഏലക്ക , അങ്ങിനെ ചില മസാലകള്‍ ചേര്‍ത്ത് നല്ലവണ്ണം തിളപ്പിച്ച്‌ അരിച്ചെടുക്കുന്ന ഈ കട്ടിംഗ് മുംബൈ മിക്ക സ്ഥലങ്ങളിലും പ്രസിദ്ധമാണ് . ഞങള്‍ കോളേജു പിള്ളേര്‍ മാത്രമാല്ല ഈ കട്ടിംഗ് കുടിക്കാന്‍ വരുന്നത്, വഴിപോക്കരും ട്രാഫിക്‌ പോലീസുകാരും വഴി വാണിഭക്കാരും ഓട്ടോ ടാക്സി ഡ്രൈവര്‍ മാരും തിരക്കില്‍ അറിയീതെ പോവുന്ന പോക്കടിക്കാരും ഗുണ്ടകളും ഒക്കെ ഇവിടെക്കാണും . ഞങ്ങളുടെ സ്ഥിരമായ വരവും അതും പത്തിരുപതു പേരുടെ ഈ സംഘം താമസിയാതെ ഇവിടുത്തെ സ്ഥിരം കാഴ്ചകളില്‍ ഒന്നായി മാറി . പരസ്പരം കളിയാക്കുക , ചീത്ത വിളിക്കുക , പിടിച്ചു തള്ളുക, കടം വാങ്ങുക തുടങ്ങി കുട്ടികളുടെ എല്ലാ വികൃതികളും എന്നും പതിവായിരിക്കും. സ്ഥിരം ആസമയത്ത് വന്നു ചായ കുടിക്കുന്ന പലരും ഞങ്ങളുടെ ഗ്രൂപ്പിനോട് കുശലം പറയുകയോ വഴി ചോദിക്കുകയോ ഒക്കെ പതിവാണ് . , .

ധീരെന്റെ ഒരു പ്രത്യകത നമ്മള്‍ക്ക് ആര്‍ക്കും ഇല്ലാത്ത ഒന്നായി എനിക്ക് ആദ്യ ദിവസങ്ങളില്‍ തന്നെ മനസ്സിലായി . ഭയ്യ ആണെങ്കിലും പാന്‍ കാരന്‍ ആണെങ്കിലും സാന്‍ഡ് വിച്ചു കാരന്‍ ആണെങ്കിലും അയാള്‍ പെട്ടന്ന് അടുത്ത സുഹൃത്തായി മാറും. ഒരാളെ അടുത്ത സുഹൃത്താക്കാന്‍ നിമിഷ നേരം മതി . അവരുടെ വീട്ടു വിശേഷം ചോദിക്കല്‍ , അവരോടു കടം പറയല്‍ , അവര്‍ക്ക് കടം കൊടുക്കല്‍ , അതെല്ലാം ധീരെനില്‍ ഞാന്‍ കണ്ട പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ആണ് . അതിനാല്‍ തന്നെ ധീരെന്റെ സുഹൃത്ത്‌ വലയം പെട്ടന്നാണ് വലുതായത് . അയാളുടെ സൗഹൃദം ഇഷ്ടപ്പെടാത്തെ ഒരാളും ഞങ്ങളുടെ ഹോസ്റ്റലില്‍ ഇല്ലായിരുന്നു .

അന്നും പതിവ് പോലെ ഞങ്ങള്‍ " ഘട്ട " എന്ന് അറിയപ്പെടുന്ന ആ അരമതിലില്‍ ചായയും കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു . ഭായ്യയുടെ ചായക്ക്‌ ഓര്‍ഡര്‍ ചെയ്തു ഒരു സ്ത്രീ ഞങ്ങളുടെ ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ട് അസഹ്യഭാവത്തില്‍ നോക്കി. അവര്‍ ഇടയ്ക്കിടെ ഭയ്യയോടും പാന്‍ വാലയോടും എതെക്കെയോ പറയുന്നുണ്ട് .
പ്രത്യേകതരം മേക്ക് അപ്പും കടും ചുവന്ന ലിപ് സ്ടിക് ഉം ഒക്കെ ഉള്ള അവര്‍ പോയ ഉടനെ പാന്‍വാല ധീരെനോട് പറഞ്ഞു
" നിങ്ങടെ നാട്ടുകാരിയാ , കന്നടയാ , മറ്റേതാ പണി "
അയാള്‍ പറഞ്ഞത് എന്താണെന്ന് ഊഹിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു പ്രയാസവും ഇല്ലായിരുന്നു . കാരണം മുംബയില്‍ ഏതു ബസ്‌ സ്റൊപ്പിലും ഇങ്ങനെയുള്ള സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് ഞങ്ങളില്‍ മിക്കവരും കണ്ടിട്ടുണ്ട് . കാറില്‍ പോകുന്ന പുരുഷന്മാരെ കൈകാണിച്ചു വില പറഞ്ഞു അവരുടെ ഒപ്പം കയറിപ്പോവുന്ന അനേകം പേരെ ഞങ്ങള്‍ ഇതിനകം കണ്ടിരിക്കുന്നു . മുംബയില്‍ ശരീരം വില്‍ക്കുന്നത് സ്ത്രീകള്‍ മാത്രം ആണ് എന്ന് കരുതരുത് . സ്വവര്‍ഗ പ്രേമികളായ പുരുഷന്മാരും ഹിജടകളും ഒക്കെ മിക്ക സ്ഥലങ്ങളിലും ഉപജീവനമാര്‍ഗം തേടി കാത്തു നില്‍ക്കുന്നത് ഞങ്ങള്‍ സ്ഥിരമായി കാണുന്ന കാഴ്ചയാണ് . ചിലസ്ഥലങ്ങളില്‍ ചെറുപ്പക്കാരെ തേടി ഇറങ്ങുന്ന പര്ഷ്ക്കാരിപെണ്ണുങ്ങള്‍ ഉണ്ടെന്നുപോലും ഞങ്ങള്‍ ഇതിനകം കേട്ടിരിക്കുന്നു .

അടുത്ത ദിവസവും ഈ സ്ത്രീ വന്നു , ഞങ്ങളുടെ ഗ്രൂപ്പ് അവിടെ പതിവ് രാഷ്ട്രീയവും വെടി പറച്ചിലും കളിയാക്കലും ആയി സമയം നീക്കുക ആണ് .

ധീരെന്‍ ഈ സ്ത്രീ വന്നതും കന്നടയില്‍ എന്തോ ചോദിച്ചു ,
" നീ ബെല്‍ഗാം കാരിയാണോ ? " എന്നാണു അവരുടെ തലയാട്ടലില്‍ നിന്നും എനിക്കും മനസ്സിലായി .
, അവര്‍ ധീരെനോട് ചറപറാ എന്തെക്കെയോ പറഞ്ഞു . ചായയും കുടിച്ചു കയ്യിലെ വലിയ പേഴ്സ് മായി അവര്‍ മറയുകയും ചെയ്തു .

അന്ന് ഹോസ്റ്റലില്‍ ഞങ്ങള്‍ മുംബയിലെ ചുവന്ന തെരുവകളെ പറ്റിയും ശരീരം വിറ്റു ജീവിക്കുന്ന ലക്ഷക്കണക്കിന്‌ സ്ത്രീകളെയും സ്വര്‍ഗ്ഗ പ്രേമികളെയും പറ്റി ഒക്കെ ആയിരുന്നു ചര്‍ച്ച . മുംബൈ നഗരത്തില്‍ മാത്രം അഞ്ചു ലക്ഷം ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നു പറയുമ്പോള്‍ മുംബയിലെ ചുവന്ന തെരുവുകളും അനുബന്ധ വ്യാപാരങ്ങളുടെയും അവസ്ഥ മനസ്സിലാക്കാം .

എന്തിനു പറയുന്നു , ഈ സ്ത്രീ എന്നും ചായ കുടിക്കാന്‍ വരികയും ധീരേനെ ധീരന്‍ ഭയ്യ എന്ന് വിളിച്ചു സംസാരിക്കുകയും ചെയ്യാന്‍ തുടങ്ങി . അവരെ കാണുമ്പോള്‍ ഞങ്ങളില്‍ പലര്‍ക്കും ഉണ്ടായിരുന്ന അടക്കം പറച്ചിലും പരിഹാസവും ഒക്കെ മാറി . ധീരെന്‍ ഓരോ ദിവസം ചെല്ലുതോറും ശരിക്കും അവരുടെ ഭയ്യ (സഹോദരന്‍ )ആയി വരുന്നു എന്ന് തോന്നി .

അന്ന് ധീരെന്‍ അവരുടെ കഥ പറഞ്ഞു. റീന എന്ന് മുംബയില്‍ എത്തിയിട്ട് ഇട്ട പേരാണ് . അവര്‍ ബെല്‍ഗാമില്‍ ഒരു പാവപ്പെട്ട വീട്ടില്‍ പട്ടിണിയും ദാരിദ്രവുമായി കഴിഞ്ഞു വരികയായിരുന്നു . അച്ഛന്‍ ഇല്ല , ഇളയ രണ്ടു പെണ്‍കുട്ടികള്‍ . അമ്മ വീടുകളില്‍ പാത്രം കഴുകിയും വെള്ളം കോരിയും മൂന്നു പെണ്മക്കളെ വളര്‍ത്തിക്കൊണ്ട് വരികയായിരുന്നു . മുംബയില്‍ ജോലിയുള്ള നാട്ടുകാരനായ ഒരാള്‍ റീനയെ കല്യാണം കഴിക്കാന്‍ സമ്മതിച്ചു , അങ്ങിനെ അയാളുടെ കൂടെ മുംബയില്‍ എത്തി , ധാരാവിയിലെ ഒരു ചേരിയില്‍ എത്തി . ചുവന്ന തെരുവില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന അനേകം സ്ത്രീകളില്‍ ഒരാള്‍ മാത്രം ആണന്നു അവര്‍ക്ക് അപ്പോളാണ് മനസ്സിലായത്‌ . പലര്‍ കൈമറിഞ്ഞ് അവര്‍ നാടും വീടും ഒക്കെ മറന്നു അവസാനം മുംബയിലെ ചുവന്ന്‍ തെരുവിലെ ലക്ഷങ്ങളില്‍ ഒരാള്‍ ആയി മാറി . അത്യാവശ്യം പണം ഒക്കെ കിട്ടിത്തുടങ്ങി , പിന്നെ ബാന്ദ്രയിലേക്ക് കൂട് മാറി . റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഒരു കുടിലില്‍ താമസിക്കുന്നു . അനിയത്തിമാരുടെ കല്യാണം നടത്തണം , പിന്നെ മുംബൈ വിടും . അത് മാത്രമാണ് അവരുടെ മനസ്സില്‍ . .

പിന്നീടുള്ള ദിവസങ്ങളില്‍ പലപ്പോഴും റീന ചായ കുടിക്കാന്‍ വരുമ്പോള്‍ ഞങ്ങളോടും എന്തെങ്കിലും ഒക്കെ പറയാന്‍ തുടങ്ങി . ജീവിതം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന , കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത പുരുഷന്മ്മാരുടെ വാഹനത്തിനു കൈകാണിച്ചു വില പേശി മുന്‍സീറ്റില്‍ കയറി പ്പോവുന്ന ആ സ്ത്രീക്കും ഞങ്ങളെപ്പോലെ ഒരു നല്ല നാളയെ സ്വപ്നം കാണുന്നില്ലേ . ധീരെനോട് അവര്‍ ഓരോ ദിവസം നേരിട്ട നല്ലതും ചീത്തയും അനുഭവങ്ങള്‍ പറയുന്നത് ഞങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങി . സ്ഥിരം ഗോസിപ്പുകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ഞങ്ങള്‍ അവര്‍ വരുമ്പോള്‍ നിശബ്ദം ആകാന്‍ തുടങ്ങി .

" നിനക്ക് ഇ വൃത്തികെട്ട പണി നിര്‍ത്തി നാട്ടില്‍ പോയിക്കൂടെ "
" ഭയ്യ , ഞാന്‍ അയക്കുന്ന കാശ് കൊണ്ടാണ് എന്റെ അമ്മയും അനിയത്തിമാരും കഴിയുന്നത്‌ , എനിക്ക് ഇവിടെ നല്ല ജോലിയാണ് എന്നാണു ഞാന്‍ പറഞ്ഞിരിക്കുന്നത് , അവരുടെ കല്യാണം നടത്തണം , പിന്നെ നാട്ടില്‍ പോവണം "
" നിനക്ക് ഒരു കല്യാണം കഴിച്ചു കൂടെ "
" വേണ്ട, ഒരു ഭര്‍ത്താവ് ഇനി എനിക്ക് വേണ്ട "
" നിനക്ക് കുട്ടികള്‍ വേണ്ടേ "
" ഞാന്‍ ഒരു കുട്ടിയെ ദത്തെടുക്കും "

ചിലപ്പോഴൊക്കെ അവര്‍ ഞങ്ങള്‍ കുടിച്ച ചായയുടെ കൂടി പണം യൂപ്പിക്കാരന്‍ ഭയ്യക്ക് കൊടുക്കും . രാഖിയുടെ ദിവസം മുംബയില്‍ വലിയ ആഘോഷമാണ് . അന്ന് ആങ്ങളമാരുടെ കൈയ്യില്‍ വര്‍ണ്ണ നിറവും സ്വര്‍ണ നൂലും ഒക്കെ വാച്ച് പോലെ പെങ്ങള്മാര്‍ കെട്ടികെടുക്കും. ചിലരുടെ കൈകളില്‍ ഇങ്ങനെ നിരവധി രാഖികള്‍ ഉണ്ടാവും . ധീരെനോട് നേരത്തെ പറഞ്ഞതാതിനാല്‍ അന്ന് റീന വന്നത് ഞങളുടെ കൈയ്യില്‍ മുഴുവന്‍ കെട്ടാനുള്ള രാഖികളുമായാണ്. വരി വരിയായി ഞങ്ങള്‍ ഇരുപതു പേര്‍ക്കാണ് കൈയ്യില്‍ അവര്‍ രാഖി കെട്ടി തന്നത് .

എന്റെ കൈയ്യില്‍ റീന കെട്ടിത്തന്ന രാഖി നോക്കി , ദൈവമേ , നാട്ടില്‍ സ്വാതികയായ എന്റെ അമ്മയോട് എനിക്ക് ഇങ്ങനെ ഒരു സഹോദരിയെ കിട്ടി എന്നെങ്ങാനം പറഞ്ഞാന്‍ , അല്ല അമ്മ ഇതെങ്ങാനം അറിഞ്ഞാല്‍ ! . സ്വന്തം വീട്ടില്‍ രീനയെപറ്റി അച്ഛനോടും അമ്മയോട് പറഞ്ഞു എന്ന് ധീരെന്‍ പറഞ്ഞത് എനിക്ക് അവിശ്വസനീയമായി തോന്നി . മക്കളെ ഇത്രയ്ക്കു വിശ്വാസമുള്ള ആ അമ്മയെയും അച്ഛനെയും ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു .

ഞങ്ങള്‍ ഫൈനല്‍ ഇയര്‍ ആയി , ഇതിനകം ധീരെന്‍ പലപ്പോഴും പാന്‍ വാലയെ ഡോക്ടറിനെ കാണിക്കാനോ രീനക്ക് മരുന്ന് മേടിക്കാണോ ഒക്കെ കറങ്ങി നടക്കും . അയാളുടെ പാവങ്ങളോടുള്ള കരുണയും സൌഹൃദവും ഞങ്ങള്‍ക്ക് ഒരു പുതിയ പാഠം തന്നെ ആയിരുന്നു .

ഒരു ദിവസം ധീരെന്‍ തിരക്കിട്ട് ഞങ്ങളുടെ മുറിയിലേക്ക് വന്നു , നേരെ അയയില്‍ കിടന്ന എന്റെ ഷര്‍ട്ട്‌ ന്റെ പോക്കെറ്റില്‍ കൈയിട്ടു .. അതാണ്‌ ഈ ഹോസ്റെല്‍ ലെ പതിവ് . കാശ് എടുത്തിട്ടേ പറയൂ .

" സോം , ശിവാ , ഫാറൂക്ക് , ഇത് പോരാ , ഒരു നൂറു രൂപ വീതം വേണം "
" നോക്കട്ടെ , നൂറു കാണുമോ എന്ന് സംശയമാ , എന്തിന്നാ "
" റീന ആശുപത്രിയിലാ , കുറച്ചു കാശ് വേണം "
ബാക്കി എന്തെങ്കിലും പറയുനതിനു മുന്‍പ് തന്നെ ധീരെന്‍ ഹോസ്റ്റല്‍ കുട്ടികള്‍ നിന്നും കിട്ടിയ പണവുമായി ഓടിക്കഴിഞ്ഞിരുന്നു . പിന്നെ രണ്ടു ദിവസത്തേക്ക് കണ്ടില്ല . അന്ന് മൊബൈല്‍ ഒന്നും ഇല്ലല്ലോ .

മൂന്നാം ദിവസം ധീരെന്‍ വന്നു, സംഗതി സീരിയസ് ആണ് . മഞ്ഞപ്പിത്തം ആണെന്ന് പറയുന്നു , കുറെ ദിവസം കിടക്കണം . ജെ ജെ ആശുപത്രിയില്‍ ആണ് .

ഞങ്ങള്‍ ഹോസ്റ്റലില്‍ നിന്നും അന്ന് തന്നെ കോളേജില്‍ പോവാതെ നേരെ ജെ ജെ ആശുപത്രി യില്‍ പോയി . മുംബയിലെ സാധാരണക്കാര്‍ക്ക് പോകാന്‍ പറ്റുന്ന വലിയ ഒരു മുന്‍സിപ്പല്‍ ആശുപത്രിയാണ് ഇത് . ചെന്നപ്പോള്‍ ധീരെന്‍ മാത്രം ഉണ്ട് . രീനക്ക് ട്രിപ്പ് ഉണ്ട് , രോഗം അല്‍പ്പം സീരിയസ് ആണെന്ന് കണ്ടാല്‍ തന്നെ അറിയാം. അവര്‍ക്ക് മുംബൈയില്‍ വേറെ ആരാണ് ബന്ധുക്കള്‍ . പകല്‍ കൂട്ട് ഇരിക്കാന്‍ ധീരെന്‍ ചിലരെ ഒക്കെ ചുമതലപ്പെടുത്തിയിട്ടുണ്ട് . മുംബയില്‍ ആശുപത്രിക്കൂട്ടിനു ആര്‍ക്കാണ് നേരം ? . ഉറ്റ ബന്ധുക്കള്‍ അല്ലാതെ ആര് കാണില്ല .
ഞങ്ങള്‍ ആവശ്യമുള്ള പണം പിരിക്കാന്‍ തുടങ്ങി . ഹോസ്റ്റലില്‍ നിന്നും കോളേജില്‍ നിന്നും ഒക്കെ ആയി പത്തു രണ്ടായിരം രൂപ പിരിച്ചെടുത്ത് ധീരേനെ ഏല്‍പ്പിച്ചു . ഞങ്ങളില്‍ പലരും മാറി മാറി കൂട്ട് ഇരിക്കാം എന്ന് പറഞ്ഞു എങ്കിലും ധീരെന്‍ ചിലരെ ഒക്കെ സംഘടിപ്പിച്ചു അത് വേണ്ടെന്നു പറഞ്ഞു ..

അന്ന് വൈകിട്ട് ഞങ്ങളുടെ കൂടുകാരന്‍ സഞ്ജയ്‌ യുടെ വീട്ടില്‍ വന്ന ഫോണ്‍ മൂലം ആണ് ധീരെന്‍ ആ ന്യൂസ് ഞങ്ങള്‍ക്ക് തന്നത് . റീന മരിച്ചു . ഹോസ്റ്റല്‍ മുഴുവന്‍ നടുങ്ങിപ്പോയ ഒരു നിമിഷം ആയിരുന്നു അത് .

പ്രശ്നങ്ങള്‍ തീരുകയല്ല , തുടങ്ങുകയായിരുന്നു . ഇവരുടെ ഒരു ബന്ധു ഇല്ല , ബാല്ഗാമില്‍ എവിടെയാണെന്ന് അറിയില്ല . എവിടെ സംസ്കരിക്കണം എന്ന് അറിയില്ല . ആശുപത്രിയില്‍ നിന്ന് ഡെത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങണം , ആംബുലന്‍സ് വേണം . ധീരെന്‍ എത്ര വലിയ മനുഷ്യ സ്നേഹി ആണെന്ന് അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി . ഒരു ദിവസം മുഴുവന്‍ ഓട്ടമായിരുന്നു . പണം പലരില്‍ നിന്നും കടം വാങ്ങി . ഞങള്‍ ഹോസ്റെല്‍ ലെ മുപ്പതു കുട്ടികളും അന്ന് ധീരെന്റെ ഒപ്പം ഉണ്ടായിരുന്നു .

ശ്മാശാനതെക്ക് ഉള്ള ആ അവസാന യാത്ര എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവില്ല . ഒരു യഥാര്‍ത്ഥ സഹോദരനെപ്പോലെ ഞങ്ങളുടെ ധീരെന്‍ മുന്‍പില്‍ ചിത കത്തിക്കാനുള്ള കനലുകള്‍ നിറച്ച ആ മങ്കുടവും തൂക്കി മുന്നില്‍ , നിറയെ പൂക്കളാല്‍ മൂടി വെള്ളത്തുണി പുതപ്പിച്ച ആ ശവമഞ്ചം പേറി ഒരു എഞ്ചിനീയറിംഗ് കോളേജിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ , കൂടെ പാന്‍ വാലയും ഭയ്യയും കുറെ ധീരെന്റെ സുഹൃത്തുക്കളും .

" രാം നാം സത്യ ഹേ"
ഞങ്ങള്‍ ഏറ്റു പറഞ്ഞു ധീരെന്റെ പിന്നാലെ നടന്നു .
മതപരമായ ചടങ്ങുകള്‍ നടത്തി റീനയുടെ സ്വന്തം സഹോദരനെപ്പോലെ തല മുണ്ഡനം ചെയ്ത ധീരെന്‍ അന്നും ഇന്നും എനിക്ക് ഒരു അത്ഭുതമാണ് .

തന്റെ മകള്‍ മുംബയില്‍ ജോലി ചെയ്തു അയച്ചു കിട്ടുന്ന പണം പ്രതീക്ഷിച്ചു ബെല്‍ഗാമില്‍ എവിടെയോ കാത്തിരിക്കുന്ന ഒരമ്മയെ ഞാന്‍ ഓര്‍ത്തു . തങ്ങളുടെ വിവാഹം സ്വപ്നം കണ്ട രണ്ടു അനിയത്തിമാരെ ഓര്‍ത്തു .


ധീരെന്‍ ഇന്ന് സ്വന്തമായി ഒരു ടെലി കമ്മൂനിക്കെഷന്‍ കമ്പനി നടത്തുന്നു . മുപ്പതോളം ജീവനക്കാരും ,
അന്നത്തെപ്പോലെ ഇന്നും ഒരുപാടു സൌഹൃദങ്ങള്‍ ., കൂടാതെ എയിഡ്സ് രോഗികള്‍ക്ക് വേണ്ടിയുള്ള ചില ജീവക്കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു .

ധീരെനെപ്പോലെ ഉള്ള ഒരു വലിയ മനുഷ്യന്റെ സഹപാറി ആവാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം .
റീനയുടെ കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെ പോയത് എന്റെ ദൌഭാഗ്യവും !

2 comments:

  1. ഹരിശ്രീയില്‍ വായിച്ചിരുന്നു. പാവങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ ആരാണുള്ളത്.ധൂര്‍ത്തിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കും. പക്ഷെ....
    നല്ല എഴുത്ത്.

    ReplyDelete
  2. നമ്മളേക്കാള്‍ നല്ലവര്‍ ഇല്ലാന്നു വിചാരിക്കുന്നവര്‍ക്ക് ഇതൊരു വെളിപാടാകട്ടെ ...
    ഇത്രയും നന്നായി ..പിടിച്ചിരുത്തുന്ന വിവരണം ... ആദരവും ആശംസകളും അറിയിക്കുന്നു ...

    ReplyDelete