യുഗ പ്രഭാവനായ ശ്രീനാരായണ ഗുരുവിന്‍റെ നര്‍മബോധം എടുത്തു പറയാന്‍ ഒരു സംഭവം ചില പുസ്തകങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട് .
അതിഥിയായി താമസിച്ച ഒരു വീട്ടില്‍ രാവിലെ എഴുനേറ്റു ദൂരെക്കണ്ട ഒരു
കുന്നിന്റെ മുകളില്‍ കുറ്റിക്കാടുകള്‍ക്കിടയില്‍ ഒരു ഓല മേഞ്ഞ കെട്ടിടം
ചൂണ്ടിക്കാട്ടി അതെന്താണ് എന്ന് ചോദിച്ചു പോലും
“ അത് സര്‍ക്കാര്‍ പള്ളിക്കൂടം ആണ് ഗുരോ “
ഗുരു പുഞ്ചിരിച്ചു കൊണ്ട് ഒരു മറുചോദ്യം ചോദിച്ചു പോലും
“ ഓഹോ അപ്പോള്‍ സര്‍ക്കാര്‍ ഇവിടം അറിയുമോ ? “
ഗുരു താമസിച്ച ആ വീട് അരീക്കരയിലെ ഏറ്റവും പുരാതനമായ ഒരു തറവാടും
എന്‍റെ അയല്‍വീടും ആയ കോച്ചുകളീക്കലും ആ പള്ളിക്കുടം വട്ടമോടി സ്കൂള്‍
എന്ന് അറിയപ്പെടുന്ന അരീക്കര ഗവ എല്‍ പീ സ്കൂളും ആണ് .
നൂറു
കൊല്ലത്തിലധികം പഴക്കം ഉള്ള ഈ സ്കൂളിലാണ് എന്‍റെ അച്ഛനും പഠിച്ചത് .
ആദ്യം ഓലയും വെട്ടുകല്ലും കൊണ്ട് എല്‍ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്‍റെ
ആകൃതിയില്‍ നിര്‍മിച്ച ഈ സ്കൂള്‍ പിന്നീട് ഓടിട്ടു കുമ്മായം പൂശി.
വയലുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പൂര്‍ണ വൃത്താകൃതിയില്‍ ഉള്ള ഒരു
കുന്നും അതിന്‍റെ മുകളിലെ പരന്ന സ്ഥലത്തെ സ്കൂളിനെ വട്ടമോടി എന്ന്
അരീക്കരക്കാര്‍ വിളിച്ചതില്‍ യാതൊരു അത്ഭുതവുമില്ല .
വീട്ടില്‍
നിന്നും താഴേക്കു നടന്നാല്‍ തെങ്ങും തോപ്പും കടന്നു ഒരു ചെറിയ തോട്
,അതിന്‍റെ വരമ്പത്തുകൂടി നടന്നാല്‍ കരിങ്ങാട്ടിലെ വീട്ടിന്‍റെ
മുന്നിലെത്തും .അതിന്‍റെ മുന്‍പില്‍ വിശാലമായ ഒരു ഗ്രൌണ്ട് പോലെ
കിടക്കുന്ന പുല്‍പ്പരപ്പ് , അത് പനംതിട്ട കുളം വരെ , അവിടെനിന്നും
വീതിയുള്ള വലിയ വരമ്പ് ,അതും കടന്നു വട്ടമോടി സ്കൂളിലേക്കു ഉള്ള
ചെങ്കല്ലുകള്‍ നിറഞ്ഞ കുത്തനെ മുകളിലേക്ക് ഉള്ള വഴി . അന്നൊക്കെ
ഇരുവശവും പൊന്തക്കാടുകള്‍ ആയിരുന്നു . കുറ്റിക്കാടുകളും
ചെങ്കല്‍പ്പാറകളും നിറഞ്ഞ ആ വഴിയെ എത്ര തലമുറകള്‍ നടന്നിരിക്കുന്നു !
വീട്ടിലെ കിണറ്റുകരയില്‍ നിന്ന് നോക്കിയാല്‍ വട്ടമോടി സ്കൂളിന്‍റെ
വരാന്തയും ടീച്ചേര്‍സ് നടക്കുന്നതും വികൃതികളായ കുട്ടികള്‍
ഓടിക്കളിക്കുന്നതും ഒക്കെ വ്യക്തമായി കാണാം . അവിടെ നിന്നും മണി
അടിക്കുന്നത് കേട്ടാണ് പലപ്പോഴും സമയം നിശ്ചയിക്കുന്നത്.
അന്നത്തെ ഹെഡ്മിസ്ട്രെസ്സ് മുളക്കുഴക്കാരി സുലെഹ്യാ ബീവി അതുവരെ
മേശപ്പുറത്തു വെച്ചിരിക്കുന്ന ആ മണിയും എടുത്തു വരാന്തയില്‍ ഇറങ്ങി
നിന്ന് ഏറെ സമയം അത് കിലുക്കി ദൂരെയുള്ള വീടുകളിലെ കുട്ടികളെപ്പോലും
ആകര്‍ഷിക്കും . ആദ്യത്തെ ആ മണിയടി കേള്‍ക്കുമ്പോള്‍ തന്നെ അണ്ണന്‍
വീട്ടില്‍ നിന്ന് സ്ലേറ്റും പുസ്തകവും ആയി താഴേക്കു ഓടും . ആ ഓട്ടം
കണ്ടു ഞാന്‍ ഓലയുമായി പിറകെ ഓടും , എനിക്ക് ആ വഴിക്കു തന്നെയാണ്
ആശാന്‍റെ കുടിപ്പള്ളിക്കൂടത്തിലേക്ക് പോവേണ്ടത് .പക്ഷെ അണ്ണന്‍
വേഗത്തില്‍ ഓടിപ്പോവും .
ഞാന്‍ ഓലയുമായി മൂലപ്ലാവ്
മുക്കിലേക്ക് പോവുമ്പോള്‍ വട്ടമോടി സ്കൂളിലേക്കു കുട്ടികളും രാഘവന്‍
സാറും രാമചന്ദ്രന്‍ സാറും പൊന്നമ്മ സാറും മറിയാമ്മ സാറും ഒക്കെ
വരുന്നുണ്ടായിരിക്കും . രാഘവന്‍ സാര്‍ മുറുക്കി ഇടക്കിടെ നീട്ടി തുപ്പി
വലിയ തൂക്കു പാത്രവും കാലന്‍ കുടയും ഒക്കെ വീശി ഒരു വരവാണ് . മലയാളം
പഠിപ്പിക്കുന്ന സാറിന്‍റെ നടപ്പ് ഞാന്‍ ചിലപ്പോള്‍ നോക്കി നില്‍ക്കും
. രാമചന്ദ്രന്‍ സാര്‍ വലിയ സ്റ്റീല്‍ തൂക്കു പാത്രവും കക്ഷത്തില്‍
ഒരു ചെറിയ കറുത്ത ബാഗും ആയി ആയിരിക്കും വരുന്നത് . മറിയാമ്മ സാര്‍
വരുന്നത് വേറൊരു വഴിയില്‍ കൂടി ആയിരിക്കും അതിനാല്‍ കരിങ്ങാട്ടില്‍
പടിക്കല്‍ വെച്ച് സാറിനെ കാണും . മുണ്ടും ചട്ടയും വലിയ കമ്മലും ഒക്കെ
വരുന്ന സാറ് അടുത്ത ഹെഡ് മിസ്ട്രെസ്സ് ആവുമെന്ന് അണ്ണന്‍
പറഞ്ഞിട്ടുണ്ട് . പൊന്നമ്മ സാറ് ദൂരെ എവിടെ നിന്നോ ഓടിക്കിതച്ചു ആണ്
എപ്പോഴും സ്കൂളില്‍ വരുന്നത് .
എല്ലാവര്ക്കും എന്നെ അറിയാം , അതിനാല്‍ അവരുടെ കണ്ണില്‍ പെട്ടാല്‍ എന്തെകിലും ഒരു ചോദ്യം കാണും
“ അനിയോ ,ഓല എത്രയായി ? “
“ അനിയോ ഇന്ന് എത്ര അടി വാങ്ങിച്ചു “
“ കാ ക്കാ ഒക്കെ പഠിച്ചോ അനിയാ ?”
“ എനിക്ക് ആശാനെ അറിയാം , ഞാന്‍ പറഞ്ഞു നല്ല തല്ലു വാങ്ങി തരട്ടെ ?”
അങ്ങിനെ അവരൊക്കെ ഓരോന്ന് ചോദിച്ചും പറഞ്ഞും ആണ് ഈ കണ്ടുമുട്ടല്‍ .
വട്ടമോടിയിലേക്കുള്ള എന്‍റെ ആദ്യ യാത്ര ഇന്നും നല്ല ഓര്‍മയുണ്ട് . അമ്മ
വാങ്ങിക്കൊണ്ടു വന്ന പുതിയ സ്ലേറ്റും കല്ലുപെന്‍സിലും ഒന്നാം പാഠവും
പുതിയ നിക്കറും ഉടുപ്പും ഒക്കെയായി ആ ചെങ്കല്‍ പടികള്‍ ഓടിക്കയറി
ക്ലാസ് I A നോക്കി പരിചയമില്ലാത്ത കുട്ടികളുടെ കൂടെ ഇരുന്ന ആ ദിവസം .
പൊന്നമ്മ സാറിന്‍റെ ഹാജര്‍ എടുപ്പ് , കുഞ്ഞു തലയിണ പോലത്തെ ഡസ്ടെര്‍
കൊണ്ട് തുടച്ചു വലതു വശത്ത് തീയതി എഴുതിയ ആ ക്ലാസ് എങ്ങിനെ മറക്കും .
പുതിയ സ്കൂള്‍ ചില നല്ല കൂട്ടുക്കരെയും സമ്മാനിച്ചു. മുതിരക്കാലായിലെ
ബാലന്‍ , പേര് പോലെ ഇത്തിരിക്കുഞ്ഞന്‍ പോലെ ഓമനയായ നല്ല കൂട്ടുകാരന്‍
ആയി . കാളവണ്ടിക്കാരന്‍ തങ്കപ്പന്റെ മകന്‍ ലാലന്‍ , വീട്ടിലെ
കൃഷിപ്പണിക്ക് വരുന്ന അയ്യപ്പന്‍റെ മകന്‍ പാക്കരന്‍ എന്ന് വിളിക്കുന്ന
ഭാസ്കരന്‍ , അങ്ങിനെ മാവീല്‍ എറിയാനും പുളിയെക്കെരാനും പനംതിട്ട കുളം
കലക്കാനും തോര്‍ത്ത് വീശി കൂരി മീനിനെ പിടിക്കാനും ഒക്കെ കൂട്ടുകാരായി
.
സ്കൂളിന്‍റെ മുറ്റത്ത് മൂന്നോ നാലോ വലിയ ബദാം മരങ്ങള്‍
ഉണ്ട് . പൊന്നമ്മ സാര്‍ ഞങ്ങളെ ആ മരത്തിന്‍റെ ചുവട്ടില്‍ വട്ടത്തില്‍
ഇരുത്തി ക്ലാസ്സെടുക്കും . പലപ്പോഴും വാവല്‍ കടിച്ചു തുപ്പിയ ബദാം
കായകള്‍ കല്ല് കൊണ്ട് ഇടിച്ചു അതിനകത്തെ പരിപ്പ് കഴിക്കും . പഴുത്ത
ബദാം കായ്കള്‍ അതിന്റെ തൊലി കാര്‍ന്നു തിന്നുകയും ചെയ്യും .
സ്കൂളിലെ ഉപ്പുമാവ് വിതരണം എന്റെ ഒരു ദൌര്‍ബല്യം ആയെങ്കിലും
വീട്ടില്‍ നിന്നും കര്‍ശന വിലക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ഉച്ചക്ക്
വരാന്തയില്‍ കുട്ടികള്‍ “പൊടി” കഴിക്കാന്‍ നിരന്നു ഇരിക്കുമ്പോള്‍ ആ
മണം കേട്ട് കൊതിയോടെ നോക്കി നില്ക്കാന്‍ മാത്രം ആയിരുന്നു എന്‍റെ യോഗം
. ഉപ്പുമാവ് ഉണ്ടാക്കുന്ന ഷെഡ് ലേക്ക് പോലും എനിക്ക് പ്രവേശനം
ഇല്ലായിരുന്നു . അതിനാല്‍ പിള്ളേച്ചന്‍ ആ വലിയ ഉരുളിയില്‍ എണ്ണയൊഴിച്ച്
മുളകും ഉള്ളിയും ഒക്കെ ഇട്ടു മൂപ്പിക്കുംപോള്‍ സഹായത്തിനു വരുന്ന ചില
നാലാം ക്ലാസ് കുട്ടികളുമായി ചങ്ങാത്തത്തില്‍ ആയി . അങ്ങിനെ അവര്‍
ആരുമറിയാതെ ഒരു വട്ടയിലയില്‍ കുറച്ചു പൊടി പൊതിഞ്ഞു തരും . അത്ചൂടോടെ
കഴിക്കാന്‍ കാശാം കുറ്റികള്‍ നിറഞ്ഞ പൊന്തക്കാട്ടിലേക്ക് ഓടും . കൂടെ
ബാലനും ഉണ്ടാവും . എത്ര മറച്ചാലും എങ്ങിനെയെങ്കിലും വീട്ടില്‍
വിവരമെത്തുകയും അടി വാങ്ങിച്ചുകെട്ടുകയും ചെയ്യും .
നാലില്‍
എത്തിയതോടെ ഉച്ചക്കും ക്ലാസുണ്ട് , അങ്ങിനെ ചോറ് കൊണ്ടുവന്നു വരുന്ന
വഴിക്കു തന്നെ കരിങ്ങാട്ടിലെ വീട്ടില്‍ വെക്കും . ഉച്ചക്ക്
ബെല്ലടിച്ചാല്‍ അവിടെ നിന്ന് ഭാവനിച്ചേയി തരുന്ന കറികള്‍ ഒക്കെ
കൂട്ടി അവിടുത്തെ അടുക്കളയില്‍ കൊരണ്ടിപ്പലകയില്‍ ഇരുന്നു കഴിക്കും .
ഭവാനിച്ചേയി എനിക്ക് പ്രീയപ്പെട്ട അമ്മയായത് ഈ ചോറു വിളമ്പല്‍ കാരണം
ആണ് . ബെല്ലടിക്കുന്നതും ഞാന്‍ ഓടി വരുന്നതും കാത്തു അവര്‍ ആ പടിക്കല്‍
തന്നെ നോക്കി നില്‍ക്കും
വല്യമ്മച്ചി അടുക്കള നിന്നും ഒറക്കെ വിളിച്ചു ചോദിക്കും
“ അനിയന്‍ വന്നോ പവാനി ? , കുഞ്ഞിനു ചോറ് വിളമ്പു പവാനീ “
അടുക്കളയിലെ കൊരണ്ടി പലകയില്‍ ഇരുന്നു ഞാന്‍ വീട്ടില്‍ നിന്ന്
കൊണ്ടുവന്ന ചോറ്റുപാത്രം തുറക്കുമ്പോള്‍ അതില്‍ തൈരൊഴിച്ച പച്ച ചോറ്
മാത്രം , ചിലപ്പോള്‍ ഒരു ചമ്മന്തി ! ബാക്കി ഒക്കെ ഭവാനിച്ചേയി
കരിങ്ങാട്ടില്‍ വെക്കും . പച്ച മാങ്ങ മുരിങ്ങക്കാ ഇട്ടു വെച്ച കറിയും
ചക്കക്കുരു തോരനും ഒക്കെ കാണും . ഭവാനിച്ചേയി അടുത്ത് തന്നെയിരിക്കും .
വീട്ടിലെ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു ഇടയ്ക്കിടെ കറി ഒഴിച്ച് തന്നു
അവര്‍ കൈകഴുകാന്‍ എഴുനെല്‍ക്കുന്നത് വരെ അവിടെയിരിക്കും . കൈ കഴുകാന്‍
കിണറ്റു കരയിലേക്ക് കൈ പിടിച്ചു കൊണ്ട് പോവും . അവിടുത്തെ കിണറ്റിന്റെ
അടിയില്‍ നെല്ലിപ്പലകകള്‍ ഇട്ടിട്ടുണ്ട് എന്നും അതിനാല്‍ വെള്ളത്തിനു
മധുരമുണ്ട് എന്നു ഒക്കെ ഭവാനി ച്ചെയി പറഞ്ഞാണ് അറിയുന്നത് .
ഊണ് കഴിഞ്ഞാല്‍ പിന്നെ തുപ്പല്‍ തെറിപ്പിച്ചു വണ്ടി ഓടിക്കുന്ന ശബ്ദം
പുറപ്പെടുവിച്ചു സ്ടിയരിംഗ് വീല്‍ തിരിക്കുന്നതുപോലെ രണ്ടു കയ്യും
കറക്കി പീ പ്പീ എന്ന് പറഞ്ഞു ഒരോട്ടമാണ് . അത് മാറ്റി വെക്കുന്ന പൊടി
കഴിക്കാന്‍ ഉള്ള ഓട്ടം ആണെന്ന് ഭവാനിച്ചേയി ക്കറിയാം
“ അനിയന്‍ മോനെ , ഓടണ്ടാ , ഞാന്‍ തങ്കമ്മ സാറിനോട് പറയും , പൊടി കഴിക്കാന്‍ പോവല്ല്യോ? “
അപകടം മണത്തറിഞ്ഞു ഞാന്‍ വണ്ടി നേരെ റിവേര്‍സ് എടുക്കും , ഓടി ചെന്ന്
കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കും. അത് അമ്മയോട് പറയല്ലേ എന്ന ഒരു
അഭ്യര്‍ഥന ആണ് . ഞാന്‍ വണ്ടി വിട്ടു ഓടിപ്പോവുന്നത് ഭാവാനിച്ചേയി
നോക്കി നില്‍ക്കും .
ഒരു സാറിന്‍റെ മോന്‍ ആണെന്ന പരിഗണന ഒന്നും
എനിക്ക് വട്ടമോടിയില്‍ കിട്ടിയില്ല എന്ന് മാത്രമല്ല രാമചന്ദ്രന്‍
സാറിന്‍റെ മകള്‍ രമയും രാഘവന്‍ സാറിന്‍റെ മകള്‍ ബീനയും അതെ സ്കൂളില്‍
ഉണ്ടായിരുന്നത് എനിക്ക് അസൂയ തോന്നിയ ഒരുപാട് അനുഭവങ്ങള്‍
സമ്മാനിച്ചിരിക്കുന്നു.
സുന്ദരിയായ രമ എന്‍റെ ക്ലാസില്‍
തന്നെയായിരുന്നു എങ്കിലും സാറിന്‍റെ മകള്‍ എന്ന നിലയില്‍ പ്രത്യേക പരിഗണന
ലഭിച്ചിരുന്ന കുട്ടി ആയിരുന്നു . അതിനാല്‍ ആരുമായും അത്ര അടുപ്പം
ഉണ്ടായിരുന്നില്ല . ഒരു ക്ലാസ് താഴെ ഉണ്ടായിരുന്ന ചുരുണ്ട മുടിക്കാരി
ബീന ആവട്ടെ എല്ലാ കുട്ടികളോടും സൌഹൃദവും എപ്പോഴും പുഞ്ചിരിയും..അതിനാല്‍
സ്കൂളില്‍ രമ ഫാന്‍സും ബീന ഫാന്‍സും ഉണ്ടായിരുന്നു .
ബാലനും
ലാലനും മോഹനും രഘുവും ഭാസ്കരനും അടങ്ങിയ ഞങ്ങള്‍ സ്കൂള്‍ വളപ്പിലെ
മാവില്‍ നിന്നും മാങ്ങകള്‍ എറിഞ്ഞു വീഴ്ത്തി പോക്കെറ്റില്‍ നിന്നും
ഉപ്പും ചുവന്ന മുളകും ചേര്‍ത്ത് കഴിക്കുമ്പോള്‍ പുഞ്ചിരിയുമായി വരുന്ന
ബീനക്ക് ഒരു പങ്കു കൊടുക്കാന്‍ മറക്കാറില്ല . രാമയാവട്ടെ വിവരം
ചോര്‍ത്തി രാഘവന്‍ സാറിനോടോ രാമചന്ദ്രന്‍ സാറിനോടോ പറഞ്ഞു ചൂരല്‍
കഷായം വാങ്ങിത്തരാന്‍ മറക്കാറില്ല . ഞങ്ങളെ അടി കൊള്ളിക്കാന്‍ രമക്ക്
വലിയ കാരണങ്ങള്‍ ഒന്നും വേണ്ട . ഒടുവില്‍ വട്ടമോടിയുടെ പടി
ഇറങ്ങുമ്പോള്‍ നാലിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഞാന്‍ രമയോട്
പകരം വീട്ടി .
കാലചക്രം തിരിഞ്ഞപ്പോള്‍ എന്നും ബാലനായിരുന്ന
ബാലന്‍ മുതിരക്കാല ബാലന്‍ മുതലാളി ആയി . മോഹന്‍ ഗള്‍ഫിലേക്ക്
ചേക്കേറി . രഘുവിനെയും ബീനയെയും മരണം അകാലത്തില്‍ തട്ടിക്കൊണ്ടുപോയി
. രമ ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍റെ പത്നി ആയി വീട്ടമ്മ ആയി . ഭാസ്കരന്‍
പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയി . ലാലന്‍ എവിടെയാണോ എന്തോ ? ഒരിക്കല്‍
ഞാന്‍ അവനെയും കണ്ടുപിടിക്കുക തന്നെ ചെയ്യും .
ഭാവാനിച്ചേയി
മരിക്കുമ്പോള്‍ ഞാന്‍ ഗള്‍ഫില്‍ ആയിരുന്നു . അച്ഛനോടു സംസാരിച്ചിട്ടു
ഞാന്‍ ഫോണ്‍ താഴെവെച്ചു , എന്‍റെ കണ്ണുകള്‍ നിറഞ്ഞത് എന്തിനാണെന്ന്
ചോദിച്ച എന്‍റെ ഭാര്യ എന്നോട് ചോദിച്ചു
“ ഇത്ര ധൈര്യമില്ലാത്ത ആളാണോ നിങ്ങള്‍ ?പണ്ടെങ്ങോ ചോറ് വിളമ്പി തന്നൂ എന്ന് പറഞ്ഞാണോ ഈ കണ്ണീര്‍ ? “
ഞാന്‍ ഒന്നും മിണ്ടിയില്ല . കാരണം പട്ടണത്തില്‍ ജനിച്ചു വളര്‍ന്നു
ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച അവരുടെ മനസ്സില്‍ വട്ടമോടി സ്കൂളും
ഭവാനിച്ചേയിയും ഒന്നും കാണില്ലല്ലോ .
No comments:
Post a Comment